Friday, October 22, 2010

വോട്ടു ചെയ്യാന്‍ കുറച്ച് കാരണങ്ങള്‍

രാവിലെ പഴത്തൊലിയില്‍ ചവിട്ടി വീഴാന്‍ പോയി. സ്വത്തിനും ജീവനും സുരക്ഷയില്ല

*

ഭാര്യ ഭക്ഷണമുണ്ടാക്കിത്തരാന്‍ ഇത്തിരി വൈകി. ഭക്ഷ്യവിതരണത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അമാന്തം.

*

ജോലിക്കാരി ഇന്ന് വന്നില്ല. തൊഴില്‍ മേഖലയില്‍ അരാജകത്വം.

*

കമ്പ്യൂട്ടറില്‍ വൈറസ്. ആരോഗ്യരംഗത്തെ സ്ഥിതി ദയനീയം

*

കൊച്ച് കരച്ചില്‍ നിര്‍ത്തുന്നില്ല. ക്രമസമാധാനം തകര്‍ന്നു.

*

അപ്പുറത്തെ വീട്ടിലെ പട്ടിയുടെ കുര ശല്യം. സ്വൈര്യജീവിതത്തിനു ഭംഗം.

*

ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം

മതി.

ശരിക്കുള്ള കണക്കും കാര്യങ്ങളുമൊക്കെ ആര്‍ക്കു വേണം?

തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.

Saturday, October 16, 2010

ഇതല്ലേ മൊതല്..

ലോട്ടറിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ദിനേശന്റെ (തളത്തിലല്ല) നാമം മറക്കാന്‍ കഴിയുന്നതല്ല. ലോട്ടറി കണ്ടു പിടിച്ചതു തന്നെ ഇദ്ദേഹത്തിനു വേണ്ടിയായിരുന്നു എന്നു പോലും തോന്നിപ്പിക്കുന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും വാദമുഖങ്ങളും. ലോട്ടറിച്ചട്ടം അരച്ചുകലക്കിക്കുടിച്ച് ഒരു ഏമ്പക്കവും വിട്ട് നടക്കുന്ന ദിനേശന്‍ ഒരേ സമയം പല ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിലും അദ്ദേഹവുമായി ഒരു അഭിമുഖം സംഘടിപ്പിക്കാനായി എന്നത് ഇത്രയും വര്‍ഷത്തെ മാധ്യമജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷം തന്നെയായിരുന്നു.

സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സംസാരിക്കാന്‍ കഴിയുന്ന അദ്ദേഹം ലോട്ടറി വിഷയത്തില്‍ മനസ്സു തുറക്കുന്നു.

ലോട്ടറി വിഷയത്തില്‍ താങ്കള്‍ ഒരു വിദഗ്ദനാണല്ലോ. എങ്ങിനെയാണ് ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?

പണ്ടു മുതലേ ലോട്ടറി എനിക്കൊരു വീക്ക്നെസ് ആയിരുന്നു. കലാഭവന്റെ പഴയൊരു മിമിക്രി പ്രോഗ്രാമില്‍ ‘കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ഏത്’ എന്നതിനു ശരിയുത്തരമായി പറയുന്നത് ‘സി.വിദ്യാധരന്‍, മഞ്ജുളാ ബേക്കറി, ആലപ്പുഴ‘ എന്ന ലോട്ടറി അനൌണ്‍സ്മെന്റാണ്. ഒരു ലോട്ടറി ഏജന്റിന്റെ പേരാണ് കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൌമാരകുതൂഹലം എന്നൊക്കെ പറയാറില്ലേ..അത്തരമൊന്ന്. പലവിധ ജോലിത്തിരക്കുകളും സാമൂഹിക, രാഷ്ട്രീയ ജീവിതത്തിലെ ഇടപെടലുകളും കാരണം വിദഗ്ദനാകുവാന്‍ ഇപ്പോഴേ അവസരം ലഭിച്ചുള്ളൂ എന്ന് മാത്രം. എങ്കിലും വിവിധ തരം ലോട്ടറികള്‍ വാങ്ങി ഈ വിഷയത്തിലെ താല്പര്യം നഷ്ടപ്പെടാതെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

അതായത് അന്നത്തെ കലാഭവനാണ് ഇന്നത്തെ ദിനേശനെ സൃഷ്ടിച്ചത്..

എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കിലും കലാഭവനില്‍ നിന്നും ഷോമാന്മാരായ എത്രയെത്ര താരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

സംവാദത്തിലേക്ക് എടുത്തു ചാടിയതിനെപ്പറ്റി വിശദീകരിക്കാമോ?

എടുത്തുചാടിയതതൊന്നുമല്ല. മറിച്ച് എല്ലാം കണക്ക് കൂട്ടി ഇറങ്ങിത്തിരിച്ചതു തന്നെയാണ്. അതില്‍ പലര്‍ക്കും അസൂയ കാണും. അവരാണിത്തരം പ്രചരണത്തിനു പിന്നില്‍. സ്വന്തം മണ്ഡലത്തില്‍ പോയാല്‍ പോലും ആളുകള്‍ തിരിച്ചറിയാത്ത അവര്‍ക്കൊക്കെ, ഞാന്‍ മാര്‍പ്പാപ്പയുടെ കൂടെ നിന്നാലും ദിനേശന്റെ കൂടെ നില്‍ക്കുന്നത് ആരാണ് എന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയില്‍ എന്നോട് അസൂയ തോന്നുക എന്നത് സ്വാഭാവികം മാത്രം.

പാര്‍ട്ടിയിലെ എതിരാളികളെക്കുറിച്ചാണോ?

നോ കമന്റ്സ്

വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ലോട്ടറിക്കാര്യത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

കേന്ദ്ര സര്‍ക്കാരും ക്ഷമിക്കണം കേരള സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്. ഓരോ തവണയും എന്റെ പാര്‍ട്ടിയിലെ പാവപ്പെട്ട നേതാക്കളെ മാഫിയായുടെ അഭിഭാഷകരായി കൊണ്ടു വരുന്നത് ആരാണെന്നാണു വിചാരം? ഇപ്പോള്‍ ഞങ്ങളുടെ വക്താവിനെ കൊണ്ടു വന്നത് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ആണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? ഇതിനു മുന്‍പ് ഞങ്ങളുടെ മറ്റൊരു നേതാവും, പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും ഹാജരായതിനു പിന്നിലും ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയുടെ കറുത്ത കരങ്ങള്‍ തന്നെയാണുള്ളത്.

അദ്ദേഹം ഇത്രമാത്രം ശക്തനാണോ?

ശക്തന്‍ നാടാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഏറ്റവും ശക്തന്‍ നമ്മുടെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയാണ്.

കേന്ദ്ര ലോട്ടറി നിയമവും ചട്ടവും ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണോ?

അത് ഉറപ്പിച്ചു പറയാന്‍ പറ്റുകയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇതിനു മുന്‍‌കൈ എടുക്കണം.

ധനകാര്യമന്ത്രിയുടെ വലയില്‍ വീഴാന്‍ മാത്രം മണ്ടന്മാരാണോ താങ്കളുടെ പാര്‍ട്ടിക്കാര്‍‍?

സംഘടനാരഹസ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കുക.

സി.പി.എം മാഫിയാ ബന്ധത്തെപ്പറ്റി താങ്കള്‍ പലപ്പോഴും വാചാലനാകാറുണ്ടല്ലോ. എന്താണതിന്റെ അടിസ്ഥാനം?

മാഫിയ എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ അതിനു മുന്‍പായി സി.പി.എം എന്ന് ചേര്‍ക്കണം എന്ന് ഞങ്ങളുടെ പാര്‍ട്ടിയുടെ പി.ആര്‍. ഉപദേഷ്ടാക്കള്‍ ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ്. ധനകാര്യമന്ത്രി പറയുന്നതുപോലെ ‘പൊതുസമ്മിതിയുടെ നിര്‍മ്മാണം‘ എന്ന ചോംസ്കിയന്‍ ആശയമൊന്നുമല്ല ഇതിനടിസ്ഥാനം. തെരുവില്‍ രാഷ്ട്രീയം കളിച്ചു വളര്‍ന്നവന്റെ പ്രായോഗിക ബുദ്ധി. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് അവകാശവാ‍ദങ്ങളൊന്നുമില്ല.

കേരളത്തിന്റെ കാര്യം പോട്ടെ. ലോട്ടറി വിഷയത്തില്‍ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?

ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. ലോട്ടറിക്ക് അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അത് കാണാതിരിക്കുന്നതില്‍ ബയാസുണ്ട്. ഇനി നിരോധനത്തിന്റെ കാര്യം പറയാം. കേന്ദ്ര ലോട്ടറി നിയമം ചട്ടം 4 പ്രകാരം കേന്ദ്രത്തിനാണ് ലോട്ടറി നിരോധിക്കാന്‍ അധികാരം എങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സംസ്ഥാനത്തില്‍ നിന്നും 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് കാരണങ്ങള്‍ നിരത്തി അയക്കുന്ന കത്തിനോടൊപ്പം ഈ കത്ത് വ്യാജനല്ല എന്നതിനു നോട്ടറി സര്‍ട്ടിഫൈ ചെയ്ത സര്‍ട്ടിഫിക്കറ്റും വേണം. ഇതിന്റെ കൂടെ മറുപടിക്കായി സ്വന്തം മേല്‍‌വിലാസമെഴുതിയ ഒരു വെള്ളക്കവറും വെക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ അഭാവത്തില്‍ കേരളത്തിനു മറുപടി അയക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുകയില്ല എന്നത് ഞാന്‍ പറഞ്ഞു തന്നിട്ടു വേണോ മനസ്സിലാക്കാന്‍?

താങ്കള്‍ പറഞ്ഞു വരുന്നത് കേന്ദ്രം നേരിട്ട് നടപടിയെടുത്താല്‍ ഫെഡറലിസത്തിന്റെ ലംഘനമാകും എന്നാണോ?

ഫെഡറലിസമൊന്നും വലിയ പ്രസക്തിയുള്ള കാര്യങ്ങളല്ല.

കേരളം കത്തയച്ചതേ ഉള്ളൂ പരാതി നല്‍കിയില്ല എന്നാണല്ലോ കേന്ദ്രമന്ത്രി പറയുന്നത്? കത്തയച്ചാല്‍ മതിയെന്ന് താങ്കളും.

അദ്ദേഹം പറഞ്ഞതും ഞാന്‍ പറഞ്ഞതും അക്ഷരം‌പ്രതി ശരിയാണ്. കേന്ദ്ര ലോട്ടറി അലിഖിത നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ചില കത്തുകളെ പരാതിയായി കണക്കാക്കാന്‍ കഴിയുകയില്ല. ലോട്ടറി മാഫിയാക്കെതിരെയുള്ള 200 പേജ് റിപ്പോര്‍ട്ട് കത്തിനോടൊപ്പം വെച്ചിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ പരാതിയായി കണക്കാക്കാന്‍ പറ്റുകയില്ല. ഡീറ്റെയിത്സ് ഓഫ് വയലേഷന്‍സ് ആന്‍ഡ് ഇറെഗുലാരിറ്റീസ് 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് തന്നെ നിരത്തണം. അതില്ലെങ്കില്‍ കത്തിനെ പരാതിയായി കണക്കാക്കുകയില്ല. അങ്ങിനെ കണക്കാക്കാത്തിടത്തോളം കാലം കേന്ദ്രസര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് വായിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയോ, സ്റ്റഡി ഗ്രൂപ്പുണ്ടാക്കുകയോ, മറുപടി അയക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഉപവകുപ്പുകള്‍ സൂചിപ്പിക്കുന്നത്. പ്രൊസീജിയര്‍ ഫോര്‍മാറ്റിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് താങ്കളിപ്പോള്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.

മുകളില്‍ കത്തെന്നും തുടര്‍ന്ന് പരാതിയെന്നും പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?

ഇല്ല. കത്തിന്റെ താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചെന്ന് കരുതി അത് പരാതി ആകുകയില്ല. പരാതിക്ക് താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചില്ലെങ്കില്‍ അത് കത്താകാനും പോകുന്നില്ല. ഇവിടത്തെ പ്രധാന പ്രശ്നം അതല്ല. ‘സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കുന്ന പരാതി’ എന്ന് ഇവിടെ നിന്ന് അയക്കുന്ന കത്തില്‍ ഉണ്ടായിരുന്നോ എന്നതാണ്. അതായത് കത്ത്-പരാതി എന്നീ ദ്വന്ദങ്ങള്‍ക്ക് നിയമത്തിന്റെ കണ്ണില്‍ വ്യത്യസ്തമായ അസ്തിത്വങ്ങളാണുള്ളതെന്ന് സാ‍രം. എനിക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം അത്തരമൊരു പ്രയോഗം ഇവിടെ നിന്ന് അയച്ച കത്തില്‍ ഇല്ലായിരുന്നു. സ്വാഭാവികമായും അത് പരാതി ആകുകയില്ല.

ആദ്യം ചോദിച്ച ഒരു ചോദ്യത്തിനു തുടര്‍ച്ചയായി ഒന്നു ചോദിച്ചോട്ടെ? താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്ക് വേണ്ടി വക്കീല്‍ വേഷത്തില്‍ ഹാജരാകുന്നതിനെപ്പറ്റി....

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. വക്കീല്‍ എന്നത് ഒരു വേഷമാണ്. അത് ധരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ പാര്‍ട്ടിക്കാരനായി കണക്കാക്കാന്‍ പറ്റുകയില്ല. വേഷം അഴിച്ചുവെച്ചു കഴിഞ്ഞാലേ പിന്നീട് പാര്‍ട്ടിക്കാരനാകൂ. മൂന്നുരൂപ മെംബര്‍ഷിപ്പ് വീണ്ടും എടുക്കേണ്ടതില്ല എന്നു മാത്രം. വക്കീല്‍ വേഷം ധരിക്കാതെയാണ് ഇവര്‍ മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായതെങ്കില്‍ ചോദ്യത്തിനു എന്തെങ്കിലും പ്രസക്തി ഉണ്ടാകുമായിരുന്നു. എങ്കിലും വക്താവ് ഹാജരായതില്‍ അപാകതയുണ്ടെന്ന് ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇറക്കുന്ന നമ്പര്‍ എന്നൊക്കെ ഇതിനെപ്പറ്റി പറയുന്നത് ഇടതുപക്ഷത്തിന്റെ ദുഷ്പ്രചരണമാണ്. വക്താവിനെ താല്‍ക്കാലികമായിട്ടാണെങ്കിലും മുന്‍ വക്താ‍വാക്കിയത് എന്റെ ഇടപെടല്‍ മൂലമാണ്.

സംവാദത്തില്‍ താങ്കള്‍ ജയിച്ചു എന്ന് മാധ്യമങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെപ്പറ്റി?

(ചിരിക്കുന്നു..)

വക്താവ് വന്നതിനുശേഷം താങ്കള്‍ ഒന്ന് ഡിം ആയില്ലേ? ഇടക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാതെ മുങ്ങി എന്നൊരു ആക്ഷേപം ഉണ്ട്.

ഇടതുപക്ഷക്കാ‍രന്‍ അങ്ങിനെ പലതും പറയും. അതിലൊന്നും ഒരു കാര്യവും ഇല്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുക എന്ന തന്ത്രം പ്രയോഗിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി മൂളയൊക്കെ വേണം.

ഹൈക്കോടതിയില്‍ കേസ് തോറ്റത് മേഘയ്ക്കനുകൂലമായുള്ള ആഭ്യന്തരമന്ത്രിയുടെ കത്ത് കോടതിയില്‍ ലഭിച്ചതിനാല്‍ എന്നുള്ള വാദത്തെപ്പറ്റി?

അതില്‍ കഴമ്പില്ല. ആഭ്യന്തരമന്ത്രി അയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അയക്കുമായിരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നം കൂടി ഇതിലുള്‍പ്പെടുന്നുണ്ട്.

1984ലെ കോടതിവിധിയെപ്പറ്റി ചോദിച്ചപ്പോള്‍ താങ്കള്‍ 2010ലെ കോടതി വിധി വായിച്ച് വ്യാഖ്യാനിച്ചു എന്ന ആരോപണത്തെപ്പറ്റി..

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായ ശ്രീനാരായണഗുരു പറഞ്ഞത് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നായിരുന്നു. ഇതിന്റെ സൈറ്റേഷന്‍ വേണമെങ്കില്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോട്ടെ. ഗുരുവിനെപ്പോലെ ‘വിധി ഏതായാലും വ്യാഖ്യാനം നന്നായാല്‍ മതി‘ എന്ന ആശയം പിന്‍‌പറ്റുന്ന ആളാണ് ഞാന്‍. വിധി മാറിപ്പോയാലും കോടതി മാറരുത്. സുപ്രീം കോടതി വിധിയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ ഹൈക്കോടതി വിധിയെടുത്ത് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കാം. അല്ലാതെ, വര്‍ഷം മാറിയതിനെ വിമര്‍ശിക്കുന്നത് വിധിമാഫിയയുടെ പ്രേരണയാലാകാനേ തരമുള്ളൂ.

കേന്ദ്രമന്ത്രി പറഞ്ഞു ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ പറ്റുകയില്ലെന്ന്. താങ്കളുടെ അഭിപ്രായത്തില്‍ ഭൂട്ടാന്‍ ലോട്ടറി നിരോധിക്കാന്‍ പറ്റുമോ?

(ചെറിയ ചിരിയോടെ)..പറ്റുകയില്ല

ഒറ്റവാക്കില്‍ ഉത്തരം പറയാതെ വിശദീകരിക്കാമോ?

പറ്റുകയില്ല.

എന്തുകൊണ്ടാണ് വിശദീകരിക്കാന്‍ പറ്റാത്തതെന്നെങ്കിലും പറയാമോ?

പറ്റുകയില്ല.

കൊള്ളുന്ന ചോദ്യങ്ങളും പൊള്ളുന്ന ഉത്തരങ്ങളും നിറഞ്ഞു നിന്ന അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സൂര്യന്‍ മേഘമാലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു. തിരിച്ച് നടക്കുമ്പോഴും മനസ്സു നിറയെ സന്തോഷമായിരുന്നു. ഇങ്ങനെ ഒരു മൊതലിനെ കണ്ട സന്തോഷം.

Saturday, September 25, 2010

ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്‍ക്കണ്ടവും

ഞാനെന്ത് പോസ്റ്റിട്ടാലും ഓരോരോ ബ്ലോഗര്‍മാര്‍ വന്ന് കമന്റിട്ട് എന്റെ പോയിന്റെല്ലാം പൊളിച്ചുകളയും അവന്മാരുടെ കമന്റ് ഡിലിറ്റി ഡിലിറ്റി എന്റെ വിരലൊരെണ്ണം തേഞ്ഞതിന്റെ ദെണ്ണം ഞാനാരോട് പറയും? എന്റെ ചിന്തകളെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാമെന്ന് വെച്ചാ സമ്മതിക്കില്ലല്ലോ. ചിന്തിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ വരും അമേരിക്കയില്‍ നിന്നും ലണ്ടനില്‍ നിന്നുമൊക്കെ ചില വിജ്ഞാനപ്പടയാളികള്‍. ഇവന്മാര്‍ക്കൊക്കെ എവിടന്ന് കിട്ടണപ്പാ ഇത്രേം വിവരം?

ഏതായാലും ഇത്തവണ അവന്മാരെക്കൊണ്ട് പൂരി തീറ്റിച്ചിട്ടേ ഉള്ളൂ. ഞാനൊരു പാചകക്കുറിപ്പ് തയ്യാറാ‍ക്കും. ഉണ്ടാക്കാന്‍ അറിഞ്ഞിട്ടൊന്നുമല്ല. അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ എഴുതാവൂന്നൊക്കെ വന്നാല്‍ ഞാനെന്റെ ലാപ്‌ടോപ്പും വലിച്ചെറിഞ്ഞ് പത്രോം വായിച്ചിരിക്കേണ്ടി വരും. ‘ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും എങ്ങിനെ ഉണ്ടാക്കാം‘ എന്നതാണ് ഇത്തവണത്തെ എന്റെ പോസ്റ്റ്.

ഇടതുവിരുദ്ധരസായനം

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രസായനം ഏതെന്ന് ചോദിച്ചാല്‍ അത് ഇടതുവിരുദ്ധ രസായനം തന്നെ. എനിക്കെന്നല്ല എന്നെപ്പോലുള്ളതും ഇത്തിരി ഡിഫറന്റ് ആയതുമായ എല്ലാ ഇടതുവിരുദ്ധര്‍ക്കും അങ്ങിനെ തന്നെ ആയിരിക്കും. ഇടതുവിരുദ്ധരസായനത്തിന്റെ കൂടെ നിഷ്പക്ഷതാനാട്യത്തിന്റെ കല്‍ക്കണ്ടവും ആയാല്‍ പിന്നെ അതിന്റെ ടേസ്റ്റ് പറയാനില്ല. ഇടതുവിരുദ്ധരസായനത്തിന്റെ ടേസ്റ്റ് തികച്ചും യുനീക്കായ ഒന്നാണ്.

ഇക്കാലത്ത് സ്വന്തമായി ഇടതുവിരുദ്ധരസായനം ആരും പാചകം ചെയ്യാറില്ല എന്നതാണു സത്യം. മാധ്യമങ്ങള്‍ വിളമ്പിത്തരുന്ന രസായനമെടുത്ത് മേമ്പൊടിക്ക് ഇത്തിരി ചൈനാ വിരുദ്ധതയും ബംഗാള്‍ അപവാദവും ചേര്‍ത്ത് വിളമ്പുകയാണ് പതിവ്. ഇടതുവിരുദ്ധരസായനം ഉണ്ടാക്കാന്‍ നല്ല കറകളഞ്ഞ ഇടതുവിരുദ്ധത തന്നെ വേണം എന്നതിനാലാണ് ഇത്. നമ്മള്‍ തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കിയാലേ ടേസ്റ്റ് കിട്ടൂ. മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്നവയില്‍ എന്ത് ഇടതുവിരുദ്ധതയാണുള്ളതെന്ന് അത് തയ്യാറാക്കിയ സിന്‍ഡിക്കേറ്റിനെ അറിയൂ. പുറംപൂച്ച് കളയാതെ ഇടതുവിരുദ്ധത ഉണക്കിപ്പൊടിച്ച് രസായനം ഉണ്ടാക്കുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.

ഇടതുപക്ഷം എന്നു പറഞ്ഞാല്‍ നല്ല നന്മയും പുരോഗമനചിന്തയും ഉള്ളതാണ്. അപ്പോള്‍ ഇടതു വിരുദ്ധത എന്നു പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ചേക്കാം. അതും ഇടതുപക്ഷം തന്നെ. പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ വിശദീകരിച്ചു തരാം. ഇടതുപക്ഷത്തിന്റെ ന്യൂക്ലിയസ്സില്‍ വിരുദ്ധത കയറ്റുന്നതാണ് ഇടതുവിരുദ്ധത. അതായത് ഇടതുപക്ഷമാണെന്നോ പണ്ട് ഇടതുപക്ഷമായിരുന്നെന്നോ പറയുകയും എന്നാല്‍ അതിന്റെ ഒരു ലക്ഷണവും സംസാരത്തിലോ പ്രവര്‍ത്തിയിലോ ഇല്ലാതിരിക്കുകയും ചെയ്യുക. ഇടതുപക്ഷം കൊണ്ട് രസായനം ഉണ്ടാക്കിയാല്‍ പൊറോട്ട പോലെ ഇരിക്കും. അത് ആരോഗ്യത്തിനു നന്നല്ല. മലയാളി തന്റെ സംസ്ഥാനരസായനമായി ഇടതുപക്ഷത്തെ കാണുന്നുണ്ട്. കഷ്ടം എന്നേ പറയാന്‍ കഴിയൂ. വിരുദ്ധത ഇല്ലാത്ത ഇടതുപക്ഷം ആരോഗ്യപ്രശ്നം ഉണ്ടാക്കും. നമ്മള്‍ തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കി കഴിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. നാമൊക്കെ ഇന്ന് കുഴിമടിയന്മാരായിരിക്കുന്നു. പത്രങ്ങളിലെ ഇടതുവിരുദ്ധതകൊണ്ട് തൃപ്തിപ്പെടുന്നവരാണ് മലയാളികളില്‍ പലരും. ഇടതുവിരുദ്ധ രസായനം ഉണ്ടാക്കാന്‍ മാത്രമല്ല മൂക്കുമുട്ടെ തിന്നാനും എനിക്ക് നല്ല താല്പര്യമായിരുന്നു. രസായനം കഴിക്കുന്നവര്‍ കൊള്ളാം എന്ന് കമന്റും പറഞ്ഞാല്‍ കുശാലായി. കൊള്ളില്ലെന്ന് പറഞ്ഞാല്‍ പിന്നെ എനിക്കത് ഡിലിറ്റേണ്ടി വരും.

ഇനി നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം ഉണ്ടാക്കുന്ന വിധം പറയാം.

ആവശ്യമുള്ളത്

എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവം : അരക്കപ്പ്
(ഇത് കിട്ടിയില്ലെങ്കില്‍ ‘എല്ലാം കണക്കാ’ എന്ന ഭാവമായാലും മതി)
ഒരു വശം മാത്രം കാണുന്ന സ്വഭാവം : അരക്കപ്പ്
പച്ചക്കള്ളം : അരക്കപ്പ്
ഉളുപ്പില്ലായ്മ: ആ‍വശ്യത്തിന്
കാപട്യം : നന്നായി വേവിച്ചത് കാല്‍‌കപ്പ്
തൊലിക്കട്ടി: വേണ്ടുവോളം

അരച്ചെടുക്കാന്‍

വ്യാജവാര്‍ത്ത : കിട്ടാവുന്നത്രയും
ചാനല്‍ ചര്‍ച്ച : രണ്ടോ മൂന്നോ
പെയ്‌ഡ് ന്യൂസ് : ആവശ്യത്തിന്

താളിക്കാന്‍

ആവണക്കെണ്ണ, ജീരകം തൊലികളഞ്ഞത്,

അച്ച് പല തരത്തിലുള്ളത്

ഉണ്ടാക്കുന്ന വിധം

വേവിച്ച് തൊലികളഞ്ഞ ‘എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവവും‘ ‘ഒരു വശം മാത്രം കാണുന്ന സ്വഭാവവും ചേര്‍ത്ത് നുറുക്കുക. പച്ചക്കള്ളം പച്ചയും കള്ളവും. എന്ന മട്ടില്‍ രണ്ടായി വെട്ടുക. ഉളുപ്പില്ലായ്മ, കാപട്യം എന്നിവ നന്നെ ചെറുതായി അരിയുക.(ചേര്‍ത്തിട്ടുണ്ടെന്ന് അറിയാതിരിക്കാനാണിത്) വ്യാജവാര്‍ത്ത, ചാനല്‍ ചര്‍ച്ച, പെയ്ഡ് ന്യൂസ് എന്നിവ നല്ല പേസ്റ്റ് പോലെ അരയ്ക്കുക. തൊലിക്കട്ടി സന്ദര്‍ഭത്തിനനുസരിച്ച് വേണം ചേര്‍ക്കാന്‍. അരിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.

ചീനച്ചട്ടിയില്‍ (ചീനച്ചട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. എന്നാലും തല്‍ക്കാ‍ലം ലവന്മാര്‍ മാത്രമേ ചട്ടി കണ്ടുപിടിച്ചിട്ടുള്ളൂ. ആരും കാണാതെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം) ആവണക്കെണ്ണ ഒഴിച്ച് ജീരകം തൊലികളഞ്ഞതും ചേര്‍ത്ത് വഴറ്റുക. നുറുക്കി വെച്ചിരിക്കുന്നതിന്റെ കൂടെ നന്നായി നുറുക്കി വെച്ചിരിക്കുന്ന കാപട്യം, ഉളുപ്പില്ലായ്മ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തൊലിക്കട്ടി ചേര്‍ക്കാന്‍ മറക്കരുത്. നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വാങ്ങിവെയ്ക്കുക. അല്പം തണുത്താല്‍ പല തരത്തിലും സൈസിലും ഉണ്ടാക്കിവെച്ചിട്ടുള്ള അച്ചുകളിലിട്ട് വാര്‍ക്കുക. ഒന്നാം തരം നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം റെഡി.

ഇടതുവിരുദ്ധ രസായനം തയ്യാറാകുന്ന മുറയ്ക്ക് നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും ചേര്‍ത്ത് വിളമ്പുക. നമ്മുടെ മനസ്സില്‍ നിരവധി മുകുളങ്ങളുണ്ട്. അവയെ ഉദ്ദീപിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ വിരുദ്ധത ഉണ്ടാക്കാന്‍ ശീലിക്കേണ്ടതാണ്. ആവണക്കെണ്ണ ചേര്‍ത്തിട്ടുള്ളതിനാല്‍ രാവിലെ കഴിച്ചാല്‍ നല്ല ശോധനയും ലഭിക്കും.

പിന്‍ കുറിപ്പ്

തിരക്കിനിടയില്‍ ഇടതുവിരുദ്ധരസായനം ഉണ്ടാക്കുന്ന വിധം പറയാന്‍ മറന്നു അല്ലേ? സോറീട്ടാ. ഇനീം ടൈമുണ്ടല്ലോ.

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നുണ്ടോ?

സഖാവെ...ഒന്ന് നിന്നാട്ട്...കേക്കണ വാര്‍ത്തകളൊന്നും അത്ര സൊകമുള്ളതല്ലല്ലോ സഖാവേ

നീയെന്തരു കേട്ട്?

നിങ്ങടെ ചാനലു പാട്ടുപരിപാടികളു നടത്തീട്ട് സമ്മാനങ്ങളു കൊടുത്തില്ലെന്നോ, കാശുകളു വെട്ടിച്ചെന്നോ ഒക്കെ ദോണ്ടേ ലവന്മാരു പറഞ്ഞു നടക്കണ്..

ചാനലുകളെന്ന് പറഞ്ഞാ സ്വതന്ത്ര സ്ഥാപനങ്ങളാടെയ്..ലതവടെ നിക്കട്ട്.. വിഷയങ്ങളെന്തരാണെന്ന് നിനക്കറിയാവോ?

അറിയാവോന്ന് ച്വായ്ച്ചാ..പത്രത്തീ വായിച്ചതും മ്മടെ പുള്ളേടെ മെയിലില്‍ വന്നെന്ന് പറഞ്ഞ് കാണിച്ചതുമൊക്കെ അറിയാം സഖാവേ..

എന്നാ നീ കേട്ടതൊന്ന് വ്യക്തമായിട്ട് പറ

നിങ്ങടെ ചാനലൊരു പരുവാടി നടത്തി.. വീട് സമ്മാനം പ്രഖ്യാപിച്ച്..ടൈമായപ്പോ കൊടത്തില്ല..ച്വായ്ച്ചപ്പോ പറഞ്ഞ് സ്പാണ്‍സറാണ് സമ്മാനങ്ങളു കൊടക്കണതെന്ന്..സമ്മാനം കിട്ടാത്തോരു പത്രസമ്മേളനം നടത്തി..ലത് പത്രങ്ങളിലൊക്കെ വന്ന്..പിന്നെ..ഈ മെയിലും ആ മെയിലും വന്ന്..

എന്തരേടേയ് നിങ്ങടെ ചാനല്‍ നിങ്ങടെ ചാനല്‍ എന്ന് പറയാനൊരു ആവേശം? തല്‍ക്കാലം നീ ക്യേട്ടതിനെക്കുറിച്ചും പത്രസമ്മേളനത്തെക്കുറിച്ചും പറയാം..ചാനലു പരുവാടി നടത്തീതും പത്രസമ്മേളനം നടത്തിയ ഫാമിലിക്ക് സമ്മാനം കിട്ടിയതും ചാനലു പോലും നിഷേധിച്ചിട്ടില്ലെടെയ്..സമ്മാനം കിട്ടാനെക്കൊണ്ട് സ്പാണ്‍സറുമായി മുട്ടിക്കേം ഭൂമി രജിസ്റ്ററാക്കുകേം ചെയ്ത്..

ലത് പത്രക്കുറിപ്പേലൊണ്ടാ‍രുന്നണ്ണാ..

അപ്പ നീ പോലും അത്രേം സമ്മതിച്ച്..സന്തോയം..സമ്മാനം കിട്ടുമ്പോ നികുതികളു അടയ്ക്കണമെടെയ്..ലത് എനിക്കായാലും നെനക്കായാലും ലങ്ങനെത്തന്നെ..സര്‍ക്കാരിന്റെ നിയമമാണ്..ലത് ക്യേരളത്തീ മാത്രമല്ല..ഇന്ത്യേലെവടേം അങ്ങനത്തന്നാ..യേത് ചാനലിലും ലിത് തന്നെ നിബന്ധന..മനസ്സിലാവണോണ്ടാ?

ഒണ്ടണ്ണാ..

സമ്മാ‍നം കിട്ടിയവരെന്തരു പറഞ്ഞെന്നറിയാവോ..നികുതിയടക്കാന്‍ പൈസേല്ലാ..സമ്മാനം കാശായി മതീന്ന്..

പാവങ്ങളല്ലേ അണ്ണാ..കാശായിട്ട് കൊടത്താ ങ്ങക്കെന്തരു?

ഡേയ്..ഡേയ്..നീയാദ്യം പറഞ്ഞതന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..

സമ്മാനം കിട്ടീല്ലാന്ന് പറഞ്ഞാ..വീട് കിട്ടീല്ലാന്നല്ലേടേ?

വോ തെന്നെ അണ്ണാ..

ഇപ്പ പറേണതെന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..പിന്നെ കാശായിട്ട് കൊടുത്തൂടേന്ന് ച്വായ്ച്ചെന്നുള്ളത് സത്യം..

പരുവാടീടെ സമ്മാനം വീട്..നിനക്കിപ്പോ വേണ്ടത് കാശ്..

പാവങ്ങളുടെ ചാനലല്ലേ അണ്ണാ..കാശായിട്ട് കൊടുക്കെന്ന്..

ഭൂമി റജിസ്റ്റര്‍ ചെയ്തപ്പോ വേണ്ടാന്ന് പറഞ്ഞാ?

ഇല്ലാന്ന് തോന്നണണ്ണാ..

2008ല്‍ തന്നെ ഭൂമി രജിസ്റ്റര്‍ ചെയ്തെന്ന് ലവരു തന്നെ സമ്മതിച്ചിട്ടൊണ്ടെന്ന് നീ തന്നെ പറഞ്ഞതല്ലേടെയ്..

തെന്നെ അണ്ണാ...

വീടു പണിക്കിത്തിരി ടൈമൊക്കെ എടുക്കൂല്ലേടേയ്..അത് കഴിഞ്ഞ് കൊടുത്തപ്പോ കാശ് മതീന്നായതല്ലെടേയ്?

ലങ്ങനെ ച്വായ്ച്ചാ അണ്ണാ...ചക്ക കൊഴേണ പോലെ കൊഴയും അണ്ണാ..

നീ ഒര് അറിവില്ലാപൈതമായതോണ്ട് വിശദീകരിച്ച് തന്നെ തെരാമെടേയ്..സമാധാനപ്പെട് ...ഭൂമിയൊക്കെ രജിസ്റ്റര്‍ ചെയ്ത് വീടുമായപ്പോ..നികുതിയടച്ച് വീട് കൈപ്പറ്റിക്കോളാന്‍ പറഞ്ഞപ്പോ ലവരു പറഞ്ഞ് കാശായിട്ട് മതീന്ന്..

അണ്ണനിത് നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ..

എത്ര പറഞ്ഞാലും പിന്നേം പിന്നേം ച്വായ്ച്ചോണ്ടിരിക്കണ നിന്നെപ്പോലുള്ളോരെ ബോത്യപ്പെടുത്താന്‍ ഇനീം പറയേണ്ടി വരുമെടേയ്..

ഊതല്ലണ്ണാ..

ലങ്ങനെ കാശായിട്ട് കൊടുക്കാമെന്നല്ല കരാറ്...നികുതിയടക്കുക, വീട് കൈപ്പറ്റുക..സിമ്പിളായിട്ട് തീര്‍ക്കാവുന്ന കാര്യല്ലേടേയ് സമ്മേളനം വിളിച്ച് വാര്‍ത്തയാക്കി നാറ്റിച്ചത്..ഈമെയിലിലാക്കാന്‍ ആര്‍മ്മാദക്കമ്മിറ്റിക്കാരും റെഡിയാരുന്നു..

അണ്ണന്‍ പറഞ്ഞതീ പായിന്റൊക്കെ ഒണ്ട്..ന്നാലും ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്ന്..

എന്തരു?

ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്നൊന്ന്..

ലത് യേത് കോത്താഴത്തെ ന്യായാടേയ്? ചാനലിനെതിരെ അപവാദം നടത്തിയോര്‍ക്കെതിരെ നടപടി സ്വീകരിക്കുംന്നല്ലെടേയ് പറഞ്ഞത്..അല്ലാണ്ട് വഴിയേപോണോരെ വല്ലോം പറഞ്ഞാ..

അതില്ലണ്ണാ..പക്ഷേങ്കി പത്രക്കാരു വാര്‍ത്ത മുക്കിയപ്പോ..അതിനെ ബൈപാസ് ചെയ്ത് സത്യം ജനങ്ങളിലെത്തിക്കാനല്ലേ അണ്ണാ ഈമെയില്‍ പ്രചരണം..അണ്ണനതീ കെറുവിക്കണതെന്തരിനു?

പത്രങ്ങളു..വാര്‍ത്തകളു മുക്കീന്നാ...ഡേയ് ഡേയ് ഏതൊക്കെ പത്രം വാര്‍ത്ത കൊടുത്തെന്ന് അറിഞ്ഞിട്ട് തന്നെ നെന്റെ വര്‍ത്തമാനം..കൊടുക്കാത്ത പത്രത്തിന്റെ പേരു പറയണതാവുമെടേയ് എളുപ്പം..പത്രസമ്മേളനം നടത്തിയതു തന്നെ പത്രത്തീലും ചാനലീലും വരാനല്ലെടേയ്..വരുകേം ചെയ്ത്..വന്നു കഴിഞ്ഞപ്പോ ഒരു എഫക്റ്റിനല്ലെടേയ് നീ പത്രക്കാരു മുക്കീന്ന് ഗുണ്ടടിക്കണത്..ആ പത്രവാര്‍ത്തകളു വെച്ച് എത്ര പേരു ബസ്സോട്ടിച്ചെന്നതിനു വല്ല കണക്കും ഉണ്ടോടേയ്?

ഒരു ജനാധിപത്യവ്യവസ്ഥേല്‍ അതിനൊക്കെ സൊതന്തിരം ഒണ്ടണ്ണാ..

ലാ സൊതന്തിരം ചാനലിനു ഇല്ലേടേയ്?..ലവരെപ്പറ്റി ലാര്‍ക്കും ലെന്തും പറയാം..ലവരു ലതൊക്കെ കേട്ട് വിനയകുനിയന്മാരായി നിന്നോണംന്നാണോടേയ്..നിയമം അനുവദിക്കുന്ന നടപടികള്‍ എടുക്കാന്‍ ലവര്‍ക്ക് അവകാശമില്ലെടേയ്?

അവകാശങ്ങളൊക്കെ ഒണ്ടണ്ണാ..എന്നാലും കേസ് കൊടുക്കുംന്ന് പറഞ്ഞത് ഫാസിസമാണണ്ണാ..

ലെന്തരു?

ഫാസിസം..

അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ട് തന്നെടേയ് എടുത്ത് വീശണത്?

അര്‍ഥമൊക്കെ അറിയാവെങ്കി ഞാനണ്ണനോട് സംസാരിച്ച് സമയം കളയുവോ..നേരെ കാരാട്ടിന്റൂട സംസാരിക്കത്തില്ലേ അണ്ണാ..

ഉത്തരം മുട്ടുമ്പോ തമാശകളു പറയണം കേട്ടാ..പിന്നെ നെനക്കൊരു കാര്യമറിയാവോ?

എന്തരു?

ആദ്യായിട്ട് ഈ റിയാലിറ്റീന്റെ പരുവാടി തൊടങ്ങിയതും ഈ ചാനലു തന്നെ..പത്ത് കൊല്ലമായി ചാനലു പരുവാടികളു നടത്തി സമ്മാ‍നങ്ങളു കൊടുത്തോണ്ടിരിക്കണ്..ഒറ്റ കേസിലു നീ വല്ല ഒച്ചേം കേട്ടിട്ടൊണ്ടാ..എല്ലാരും പങ്കെടുത്ത് നിയമാനുസരണം സമ്മാനം വാങ്ങിപ്പോയിട്ടൊണ്ട്..

അതൊക്കെ ശരിയായിരിക്കും അണ്ണാ..ന്നാലും പാവങ്ങള്‍ക്ക് നികുതിയടക്കാന്‍ കയ്യീ കാശു കാണൂല്ലാന്ന് മനസ്സിലാക്കി ചാനലു അതിനൊരേര്‍പ്പാടൊണ്ടാക്കണമാരുന്നണ്ണാ..കോര്‍പ്പറേറ്റുകളും പാവങ്ങളും തമ്മിലൊള്ള വൈരുദ്ധ്യത്തീ നമ്മളൊക്കെ പാവങ്ങളുടെ സൈഡാണണ്ണാ..

ഇതിനു മുന്‍പേ സമ്മാനം വാങ്ങിപ്പോയോരും പാവങ്ങളൊക്കെ തന്നെ ആരുന്നെടെയ്..മറ്റു ചാനലീ സമ്മാനം കിട്ടിയവരും നികുതിക്ക് കാശില്ലാതെ നടന്നിരുന്നു..അന്നൊരു ഒച്ചേം ബഹളോം കേട്ടില്ലല്ലോടേയ്..

അതുപിന്നെ അണ്ണാ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ മാന്തിയാലേ ചോരവരൂ..അതിനു പോലും ഈ നാട്ടില്‍ പറ്റൂലാന്നായാ അണ്ണാ? ദെന്തരു ഭരണമണ്ണാ..

പാവങ്ങളുടെ സൈഡെന്ന് പറയണ നെന്നെയൊന്നും വിലക്കയറ്റത്തിനെതിരായ സമരത്തിന്റൊപ്പം കണ്ടില്ലായിരുന്നല്ലോടെയ്..അന്ന് നീ സമരത്തിനെതിരെ സംസാരിച്ചോണ്ട് നടപ്പാര്‍ന്നു.. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേകലേനെ തീറെഴുതുന്നതിനെതിരെ പറയുമ്പോഴും നീയൊന്നും അവിടെ ഇല്ലാര്‍ന്നു..കോര്‍പ്പറേറ്റെന്ന് പറഞ്ഞാ ലെന്തരാണെന്നെങ്കിലും മനസ്സിലാക്കി വെയ്യടെയ്..നാളെ ഒപകാരപ്പെടും..

എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..

ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..

അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

എന്തരു?

ഓര്‍ഗാസം..

ചെലര്‍ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

നീയന്തരു പുല്ലേ തുപ്പിയാലും ഒന്നൊറപ്പാടേയ്...

എന്തരു?

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നില്ലാന്ന്..

Monday, September 6, 2010

ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്‍

സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.

തന്നെടേയ്..

അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..


ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..

ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്..ഇത്തവണ ചമരത്തിന്റെ കാരണമെന്തര്? നിങ്ങക്ക് ചിക്കിലി കൂട്ടിക്കിട്ടാന്‍ തന്നേ?


ജ്വാലിക്ക് പോണ നെനക്കിതൊന്നും അറിയാന്‍ മേലേടേ? വെലക്കയറ്റം തടയുക, റേഷന്‍ പച്ചരീം കോതമ്പുമൊക്കെ എല്ലാര്‍ക്കും കൊടുക്കുക, തൊഴില്‍ നിയമങ്ങളു പാലിക്കുക, അസംകടിതമേകലയിലെ പയലുകള്‍ക്ക് വേണ്ടി നെയമം കൊണ്ടു വരിക, പൊതുമേകലേനേ രക്ഷിക്കുക..അങ്ങനെയുള്ള ആവശ്യങ്ങളാണെടേയ്..

അപ്പോ നിങ്ങളു സഹാക്കളണ്ണന്മാരു സമരങ്ങളു നടത്തിയാ ഒക്കെ ശരിയാവും ഇല്ലെ ?


ശരിയാക്കാനല്ലേടേയ് ശ്രമിക്കണത്..കാങ്ക്രസിന്റെ യൂണിയനും സമരത്തില്‍ ഒണ്ടെടേയ്..നെന്റെ പാര്‍ട്ടിയല്ലെടെയ്?

കാങ്ക്രസൊക്കെ ലവടെ കെടക്കട്ട്..നമ്മക്ക് പാര്‍ട്ടീം മണ്ണാങ്കട്ടിയും ഒന്നുമില്ലണ്ണാ..സമരം കഴിഞ്ഞ് പിറ്റേന്ന് ഇതൊക്കെ ശരിയാവുവോന്നാ ച്വാദ്യം.. കെടന്ന് ഉരുളല്ല് സഗാവ്..


ഒറ്റ ദെവസം കൊണ്ട് എല്ലാം നേരെയാവൂങ്കി നീയൊക്കെ എന്നേ നേരെയായേനേ..നേരെയായില്ലല്ല്..ലതു പോലെ തന്നെടേയ് ഇതും..

അപ്പ ഒടനേ ശരിയാവൂല്ലാന്ന്..


ഒടനെ ശരിയാവുവോ, സമരം ചെയ്താ ശരിയാവുവോ, വേറെ മാര്‍ക്കമില്ലേന്നൊക്കെ ച്വായ്ക്കണ നീ ഒന്ന് രണ്ട് ച്വാദ്യങ്ങള്‍ക്ക് സമാധാനം പറ

സമാധാനമായിട്ട് ചോദീരണ്ണാ..


നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?

യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..


ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?

ചരിത്രമൊക്കെ ആര്‍ക്കറിയാമണ്ണാ..ആയിരുന്നിരിക്കണം..


അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?

ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..


ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?

വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?


സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?

ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..


അടിമ വ്യവസ്ഥിതിയൊക്കെ പോയെടേയ്..പിന്നെ ജന്മിത്തം വന്ന്..മൊയലാളിത്തം വന്ന്..

ജന്മിമാരു മൊട പയലുകളാണണ്ണാ..നടുവൊടിയെ ജ്വാലികളു ചെയ്താലും കൂലികളു കൊടുക്കൂലണ്ണാ...മുത്തശ്ശന്‍ കൊറേ കഷ്ടപ്പെട്ടെന്ന് അമ്മ പറേണ കേക്കാമണ്ണാ..


അപ്പ നെന്റെ മുത്തശ്ശന്‍ കഷ്ടപ്പെടണ പോലെ നീ കഷ്ടപ്പെടണോണ്ടാ..

ഇല്ലെന്ന് തോന്നണണ്ണാ..


അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..


നെന്റെ അച്ഛനെന്താരുന്ന് ജ്വാലി..

ഡെയ്ലി വേജസാരുന്നണ്ണാ..ഒന്നും സമ്പാദിച്ചില്ലാ..


നെന്റെ കാര്യം ലവരേക്കാളുമൊക്കെ മെച്ചമല്ലേ?

മെച്ചമാണെന്ന് തോന്നണണ്ണാ..


അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..


ലത് തന്നെടെയ്..കാര്യം..അടിമകളു മുഴുവന്‍ സമയോം കഷ്ടപ്പെട്ടിരുന്നോടത്ത്ന്ന് ഇന്നത്ത അവസ്ഥയിലെത്തിയത് കൊറേ സമരോം, കലഹോം, ലഹളേം ഒക്കെ നടത്തീട്ടാണ്..ഒറ്റ ദിവസം കൊണ്ടല്ല...അത് നിനക്ക് ബോധ്യായല്ല്?

ബോദ്യായെന്ന് തോന്നണണ്ണാ..


ലത് പോലെ തന്നെടേയ് ഇതും..കൊറേ സമരോം ഹര്‍ത്താലും പണിമൊടക്കുമൊക്കെ ജാതേം ഒക്കെ നടക്കുമ്പോ സംഗതി മെച്ചപ്പെടും..

മെച്ചപ്പെട്ടാ മതിയാര്‍ന്ന്...ഇത്തിപ്പോരം സൊതന്ത്രമായി സാമ്പത്തികം കൈകാര്യം ചെയ്യാര്‍ന്നു..


ചരിത്രമറിയില്ലെന്ന് പറഞ്ഞ നെന്റെ പൊതുവിജ്ഞാനം അളക്കട്ടേടെയ്...സ്വാതന്ത്യം ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് കിട്ടിയാര്‍ന്നോടേയ്?

ഇല്ലണ്ണാ...അക്കാര്യത്തീ എനിക്കൊറപ്പ്ണ്ട്..ശിപ്പായി ലഹളാ, ജാലിയന്‍ വാലാബാഗ്, ഉപ്പ് സത്യാഗ്രഹംന്നൊക്കെ ഉസ്കൂളി പടിച്ചത് ഓര്‍മ്മ വന്ന്..


അപ്പോ നെനക്ക് ചെല ചരിത്രമറിയാം ചെല കാര്യങ്ങളു പിടി കിട്ടിത്തൊടങ്ങി.. നീ ഇനി ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...


ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്ക്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...


യെന്തരടെയ്..യെന്തരു ച്വായ്ച്ചാലും തോന്നണണ്ണാ, തോന്നണണ്ണാന്ന് പറേണത്..ബോദ്യായത് ഒറപ്പിച്ച് പറയെടേയ്..

ഒറപ്പിച്ച് പറഞ്ഞാ ഞാം നിങ്ങ സകാക്കന്മാരുടെ സൈസ് ആവൂല്ലേ അണ്ണാ..സകാവാവാന്‍ എനിക്കിഷ്ടോല്ല..


നീ സഖാവൊന്നും ആവണ്ടെടേയ്..ബോദ്യം വന്ന കാര്യം പറഞ്ഞൂടേയ്...

അണ്ണനു നിര്‍ബന്ധമാണേല്‍ പറയാമണ്ണാ..


എന്തരു?

ഒറ്റ ദിവസം കൊണ്ട് സമരം തീരൂല്ലാന്ന്.

Saturday, September 4, 2010

ഡാക്കിട്ടറോട് ചോദിക്കട്ട്..

ക്വിറ്റ് ഇന്ത്യേനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാലൊടനേ കമ്പൂട്ടര്‍ സമരത്തെക്കുറിച്ച് യാരോ യെവടെയോ പറഞ്ഞ അരവാചകം കോട്ടി തര്‍ക്കിക്കും. കമ്പ്യൂട്ടര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടാലുടന്‍ പോളണ്ടിനെപ്പറ്റി തമാശിക്കും. പോളണ്ടിനെപ്പറ്റി എഴുതിയാല്‍ കൈരളി ചാനലിന്റെ മൂട്ടിലോടുന്ന പരസ്യമാവും കമന്റില്‍ കാണുക. കൈരളി ചാനലിനെക്കുറിച്ച് ലേഖനമെഴുതിയാല്‍ പണ്ടു പണ്ട് പണ്ട ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പ് നിങ്ങള്‍ ട്രാക്ടറിന്റെ ടയറിന്റെ കാറ്റഴിച്ച് വിട്ടില്ലേ സഹാക്കളേ എന്നാവും ചോദ്യം. ട്രാക്ടറിനെക്കുറിച്ച് വിശദീകരിച്ചാല്‍ ദേശാഭിമാനി പത്രത്തില്‍ സിലിമാപരസ്യം കൊടുക്കാമോ എന്നാവും സംവാദവിഷയം. എന്നാപ്പിന്നെ ദേശാഭിമാനിയെക്കുറിച്ച് എഴുതിയാല്‍ ഒടനേ ഒരു റൌണ്ട് അടിച്ച് വന്ന് ക്വിറ്റ് ഇന്ത്യാനേക്കുറിച്ചാവും ചൊറി.

ഇതിനെ ആണോ ഡോക്ടര്‍ വലതു ആശയപാപ്പരത്തം എന്ന് പറയുന്നത് ?

Sunday, August 22, 2010

ഓണക്യൂവേ..ഉത്രാടക്യൂവേ..

ഓണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബീവറേജസ് കോര്‍പ്പറേഷനെക്കുറിച്ച് എഴുതിയിട്ട് അവസാനം അതിനെ ഉത്രാടനാളിലെ ക്യൂവില്‍ കൊണ്ടു ചെന്നുകെട്ടിയാല്‍ മുഴുവന്‍ മാര്‍ക്കും കിട്ടുമോ എന്നത് നൂറുമാര്‍ക്കിന്റെ ചോദ്യമാണ്. മാവേലിയെ വരെ ക്യൂവില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ വിവിധ വര്‍ണ്ണങ്ങളിലും വലിപ്പത്തിലും ആല്‍ക്കഹോള്‍ കണ്ടന്റിലും നിറഞ്ഞു നില്‍ക്കുന്ന ഫുള്ളുകള്‍, പൈന്റുകള്‍, ക്വാര്‍ട്ടറുകള്‍....‍.ബീവറേജസ് കാലഘട്ടത്തിലെ ഓണമേ നീയെത്ര ധന്യ.

ബീവറേജസ് കോര്‍പ്പറേഷനു മുന്നിലെ ക്യൂവില്‍ നില്‍ക്കുന്ന മലയാളിയുടെ ഒത്തൊരുമയും സ്നേഹവും പരസ്പരസഹകരണവും വളര്‍ന്ന് വളര്‍ന്ന് ഒരു ഐതിഹ്യത്തോളമെത്തിയിട്ടുണ്ട്. കുടിയന്മാര്‍ അടിസ്ഥാനപരമായി നല്ലവരാണ് എന്നതില്‍ തുടങ്ങി കുടിയന്മാരെ കണ്ടുപഠിക്കണം എന്നത് വരെയുള്ള തിയറികള്‍ ഈ ക്യൂവിലെ ഒത്തൊരുമയെക്കുറിച്ച് ആരൊക്കെയോ അടിച്ചിറക്കിയിട്ടുണ്ട്.കുടിയന്മാര്‍ക്ക് മൊത്തത്തില്‍ അപമാനകരമായ, അവരുടെ സാമ്പത്തികാപഗ്രഥന ശേഷിയെ കൊച്ചാക്കുന്ന അത്തരം തിയറികളുടെ കടക്കല്‍ കത്തിവെക്കാതെ കുടിയന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനാവുകയില്ല.

എല്ലാം കച്ചവടച്ചരക്കാകുന്ന ഈ മുതലാളിത്ത ലോകക്രമത്തില്‍ ബീവറേജ് ക്യൂവും ലാഭത്തിനുള്ള ഉറവിടമാണ്. രണ്ടെണ്ണം വിട്ടതിനുശേഷം ഉണ്ടാക്കുന്ന അലമ്പൊക്കെ വിടുന്നതിനു മുന്‍പും ഉണ്ടാക്കിയാല്‍ പിന്നെ പേഴ്സ് കാലിയാക്കി രണ്ടെണ്ണം വിടുന്നതില്‍ ‘ഒന്ന് മണപ്പിക്കാനുള്ള‘ സാമ്പത്തിക അച്ചടക്കം പോലുമില്ല. രണ്ടെണ്ണം വിട്ട ശേഷമുള്ള അലമ്പില്‍ നിന്ന് വിടുന്നതിനു മുന്‍പുള്ള ശാന്തത കുറച്ചാല്‍ ഏറ്റവും ലാഭം കണക്കില്‍ കാണണമെങ്കില്‍, വിടുന്നതിനു മുന്‍പ് മാക്സിമം മാന്യനും വിട്ടശേഷം മാക്സിമം അലമ്പും ആയിരിക്കണം. ഇത് തീര്‍ത്തും ലളിതമായൊരു സാമ്പത്തിക നിയമമാണ്. ഇത്രയും ലളിതവും സമഗ്രവുമായൊരു ചിന്താപദ്ധതിയുടെ അടിസ്ഥാനത്തില്‍ ബീവറേജ് ക്യൂവില്‍ നില്‍ക്കുന്ന പാവം മലയാളിയെയാണ് ‘കുടിയന്‍ ബേസിക്കലി നല്ലവന്‍, ലവനെക്കണ്ട് പഠി’ ടൈപ്പ് സാംസ്കാരിക അപഗ്രഥനങ്ങള്‍ കൊണ്ട് അപമാനിക്കുന്നത്. കുടിയന്മാരോട് എന്തുമാവാം എന്നുള്ള സാംസ്കാരിക ഫാഷിഷമല്ലാതെ മറ്റൊന്നുമല്ല ഇത്.

ഇത്തരം ഫാഷിഷങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു...