Tuesday, August 18, 2009

കുമാരേട്ടാ....എന്റെ കുമാരേട്ടാ....

ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?

ആസിയാന്‍ കരാറോ? അതെന്താ സാധനം?

അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..

ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..

ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..

ഇടത് പ്രതികരിച്ചോ?

ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..

അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..

പോസ്റ്റോ..കരാറിനെക്കുറിച്ച് ചേട്ടനു വിവരമില്ലെന്നല്ലേ പറഞ്ഞത്..

ഇപ്പ വിവരം വെച്ചു..ഇടതുപക്ഷം എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുക എന്നതല്ലേ എന്റെ തൊഴിലു തന്നെ..

എന്നാലും ചേട്ടാ..കരാറിനെക്കുറിച്ച് ഒരു വിവരവുമില്ലാത്തയാള്‍ കരാറിനെക്കുറിച്ച് പോസ്റ്റിടുകാന്ന് വെച്ചാല്‍..

അതിനാരാടേ കരാറിനെക്കുറിച്ച് അതില്‍ പറയാന്‍ പോകുന്നത്..തലക്കെട്ട് മാത്രം “ആസിയാന്‍ കരാറിനു അഭിവാദ്യങ്ങള്‍“...പിന്നെ ലാവലിന്‍, ഇടതുപക്ഷത്തിനു വിവരമില്ല, ചോപ്പ് കണ്ടാല്‍ കുളിയ്ക്കണം, മാനവികത, ജനാധിപത്യം തുടങ്ങി എന്റെ സ്ഥിരം നമ്പറില്ലേടേ..

ഞാന്‍ പോട്ടെ..ചേട്ടന്‍ എന്തൂട്ട് തേങ്ങയെങ്കിലും ചെയ്യ്..കുറച്ച് കഴിഞ്ഞ് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് “ആസിയാന്‍ കരാര്‍ രാജിവെയ്ക്കണം” എന്ന് പോസ്റ്റൊന്നും ഇട്ടേക്കല്ലേ..നാണക്കേടാ..

നാണക്കേടോ..എനിക്കോ...you must be kidding buddy....നിന്റെ തേങ്ങക്ക് എന്തായാലും പെരുത്ത് നന്ദി..ഒരു പോയിന്റ് കിട്ടി. ഞാന്‍ ഇതില്‍ ഇത്തിരി സ്റ്റാറ്റിസ്റ്റിക്സ് കേറ്റാന്‍ പോകുന്നു..കേരളത്തില്‍ ഒരു തെങ്ങില്‍ 147 തേങ്ങ ഉണ്ടാകുമ്പോള്‍ കര്‍ണ്ണാടകയില്‍ ഓരോ തെങ്ങിലും അതിന്റെ 9.9999 ഇരട്ടി തേങ്ങ ഉണ്ടാകും എന്നൊരു തട്ട് തട്ടാമെടേ..ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..

ചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും..

കേരളകര്‍ഷകന്‍ എന്നൊക്കെ കേട്ടാലേ എനിക്ക് കലിയാ..കേരളം പോലൊരു ഉപഭോത്കൃത സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍..

ചേട്ടാ പതുക്കെ.. ആ കൃഷീവലന്‍ ചേട്ടന്‍ വരുന്നുണ്ട്..

അയാളിവിടെയും വന്നോ?

കൂടെ ഒരമ്മാവനും ഉണ്ട്...

വരണം വരണം..നിങ്ങക്ക് നൂറായുസ്സാ..നിങ്ങടെ കാര്യം ഇപ്പ പറഞ്ഞേ ഉള്ളൂ..വാ വാ നമുക്കൊരു പോസ്റ്റിട്ടുകൊണ്ട് സംസാരിക്കാം..

Saturday, August 15, 2009

ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??

ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.


സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ. പുട്ടിനു തേങ്ങാപ്പീരപോലെ നിഷ്പക്ഷതാ നാട്യവുമുണ്ടത്രെ. അതെന്തിനാ നിഷ്പക്ഷത എന്ന് ചോദിച്ചാല്‍ “എലിമെന്ററി മൈ ഡിയര്‍ വായനക്കാരന്‍‍, കൂടുതല്‍ മൈലേജ് കൂടുതല്‍ പണം‍“ എന്ന് ഇവര്‍ ആത്മഗതിക്കുമത്രെ.

‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ ഇവര്‍.

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം? എന്നൊരു പോസ്റ്റിട്ടാല്‍ വായിക്കുന്നവര്‍ പോയി ശിങ്കത്തിനു വിശദീകരിച്ചുകൊടുക്കണമത്രെ അതങ്ങിനെ തന്നെ എന്ന്. പോസ്റ്റിലെ പരിഹാസ്യത ആരെങ്കിലുമൊക്കെ പോയി പൊളിച്ചുകൊടുത്താല്‍ പിന്നെ കമാ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതിന്റെ ചുരുക്കമല്ല) എന്നൊരക്ഷരം മറുപടി പറയാതെ വലിഞ്ഞുകളയുമത്രെ. പുതിയ പോസ്റ്റുമായി അവതരിക്കുകയും ചെയ്യുമത്രെ. ഞാന്‍ ശോത്ത്യശിന്നം ഇട്ടിട്ടുണ്ടല്ലോ എന്ന മുങ്കൂര്‍ ജാമ്യം ആത്മനിലുള്ള വിശ്വാസക്കുറവാണെന്നതിനേക്കാള്‍ , എന്തിനെയും ഏതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനുള്ള ത്വരയെത്തന്നെയാണെന്ന് വെളിവാക്കുന്നതെന്ന് ശിങ്കങ്ങള്‍ മനസ്സിലാക്കുന്നുമില്ലത്രെ.

പഴയപ്രതാപവും, പാരമ്പര്യവും, അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തിനും ഏതിനും ഉപയോഗിച്ചാല്‍ ചാനലില്‍ സ്ഥിരമായി ഇടം കിട്ടുമത്രെ. പണം കിട്ടുമത്രെ. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാമത്രെ. തലക്കെട്ടിലെ വെണ്ടക്കയാകാമത്രെ. അന്തകാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ മഴവന്നപ്പോള്‍ കയറി നിന്നിട്ടുണ്ടെങ്കില്‍പ്പോലും ലേഖനങ്ങള്‍ക്ക് ഇരട്ടി വില കിട്ടുമത്രെ. അതിനാലാണത്രെ ‘നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്നതിവര്‍ ആപ്തവാക്യമാക്കുന്നതത്രെ.

‘അത്രെ’കളുടെ ബാഹുല്യം മൂലം വാര്‍ത്തകള്‍ ‘വാര്‍ത്രെ‘കളായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ‘പറയപ്പെടുന്ന‘ വാര്‍ത്തകള്‍ക്ക് സത്യത്തെക്കാള്‍ വിപണിമൂല്യവും, മാധ്യമത്താളുകളില്‍ പ്രാധാന്യവും കിട്ടുന്നുമുണ്ടത്രെ.

പിന്‍‌കൂര്‍ ജാമ്യന്‍

ഇതില്‍ അത്രെകളുടെ എണ്ണം കൂടിപ്പോയതിനാല്‍ ദുര്‍മേദസ്സു കൂടിപ്പോയി എന്ന് ആരും ആരോപിക്കല്ലേ. തടി കൂടിയവന്‍ കമ്യൂണിസ്റ്റല്ല, ഭാര്യ അമേരിക്കക്കാരിയാണെങ്കില്‍ ഭര്‍ത്താവിനു കമ്യൂണിസ്റ്റാകാന്‍ ഒക്കില്ല എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുടെ കാലമാണിത്.