Saturday, April 3, 2010

വിജയേട്ടന്‍ പറഞ്ഞതും മീര കേട്ടതും

മീര ബുദ്ധിമതിയാണ്. താനെഴുതുന്ന കാര്യങ്ങള്‍ക്ക് അവയിലില്ലാത്ത വിശ്വാസ്യത നേടിയെടുക്കാനുള്ള ഞുണുക്ക് വിദ്യകളൊക്കെ മീരക്ക് വശമുണ്ട്. അല്ലെങ്കില്‍ പിന്നെ പിണറായി വിജയന്‍ തലക്കെട്ടില്‍ വിജയേട്ടനാകുന്നത് എങ്ങനെ? ഏട്ടനെന്നു വിളിക്കുമ്പോള്‍ നമ്മുടെ സ്വന്തം ആള്‍. ആ സ്വന്തം ആളെപ്പറ്റി ഞാന്‍ പറയുന്നത് കള്ളമാകുമോ വായനക്കാരാ? മീര ചോദിക്കാതെ ചോദിക്കുന്നത് കേള്‍ക്കുന്നില്ലേ?

ആ ചോദ്യം വഴി ഉണ്ടാക്കുമെന്ന് മീര പ്രതീക്ഷിക്കുന്ന വിശ്വാസ്യതയുടെ പുറത്താണ് മീര കാലാകാലങ്ങളായി നമ്മുടെ മാധ്യമങ്ങള്‍ സഖാവ് പിണറായി വിജയനു കല്പിച്ച് നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായ ഒന്നു കൂടി ഊട്ടി ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. വിജയേട്ടനു എന്തും പറയാമത്രെ..നീങ്ങി നിന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ലത്രെ. മീരയ്ക്കൊക്കെ എന്തൊരു സൌകര്യം. വാസ്തവമാകണമെന്നില്ല, തെളിവ് വേണ്ട, ചുമ്മാ പ്രസ്താവിച്ചാല്‍ മതി. വാചകമേളയില്‍ കയറ്റി വിടാനും, ട്വിറ്ററില്‍ കമന്റാക്കാനും, ഗൂഗിള്‍ ബസ്സില്‍ നോട്ട് ആക്കി ഇടാനും ഒക്കെ ആളുകള്‍ ക്യൂ.

വിജയേട്ടന്‍ പറഞ്ഞതെന്തെന്ന് മീര കേട്ടോ, മീരയ്ക്ക് മുഴുവനും മനസ്സിലായോ, മനസ്സിലായത് തന്നെയാണോ വിജയേട്ടന്‍ പറഞ്ഞത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. മീര പറഞ്ഞു കഴിഞ്ഞു , ഇനി വിശ്വസിച്ചു കൊള്ളുക.

മീര തന്നെ ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ വിജയേട്ടന്‍ പറയുന്ന കാര്യങ്ങള്‍ ഇതൊക്കെ.

1. നിയമവിധേയമല്ലാത്ത ചെങ്ങറ സമരത്തിനു പിന്തുണ നല്‍കാന്‍ അരുന്ധതി റോയി ഓടിയെത്തി
2. ഇപ്പോള്‍ അവര്‍ പിന്തുണയ്ക്കുന്നതു മാവോയിസ്റ്റുകളെയാണ്
3. പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെങ്കില്‍ അതിനു പിന്തുണ നല്‍കാന്‍ അവര്‍ ഓടിയെത്തും. എന്നാല്‍, വേട്ടയാടപ്പെട്ടാല്‍ തിരിഞ്ഞു നോക്കില്ല.
4. സാംസ്‌കാരിക പ്രവര്‍ത്തകരെ ശിഥിലീകരണത്തിനുള്ള ചട്ടുകമാക്കാനാണു സാമ്രാജ്യത്വ ശക്തികള്‍ ശ്രമിക്കുന്നത്.

ഈ കാര്യങ്ങള്‍ നുണയോ സത്യമോ എന്ന് മീര പരിശോധിക്കുന്നില്ല. അതിനു പകരം വിജയേട്ടന്‍ ഇപ്പറഞ്ഞതൊക്കെ പറയുന്നത് അരുന്ധതി റോയിയുടെ ഒരു ലേഖനം വായിച്ചിട്ടോ, ലേഖനം വായിച്ചെന്ന് നടിക്കുന്ന “രാജാവിനെക്കാള്‍ വലിയ രാജഭക്തന്‍ തയാറാക്കിക്കൊടുത്ത അഭിപ്രായം“ അനുസരിച്ചോ ആണെന്ന് ആദ്യമേ ഉത്തരത്തിലെത്തുകയാണ് മീര. വിജയേട്ടന്‍ പറഞ്ഞ പോയിന്റുകളെ ഇല്ലാതാക്കാന്‍ വിജയേട്ടന്റെ ഉദ്ദേശശുദ്ധിയെ ആക്രമിക്കുക. തന്ത്രം പഴയതു തന്നെ.

മുകളിലെ പോയിന്റുകളില്‍ ഒന്നു പോലും അവാസ്തവമല്ല എന്ന കാര്യം നമുക്കറിയാം. അത് മീര സമ്മതിച്ചാല്‍ മീരയ്ക്ക് നഷ്ടപ്പെടുന്നത്, മാതൃഭൂമിയിലെ തന്റെ പംക്തിക്ക് വേണ്ടിയുള്ള ലേഖനം. പംക്തി മുടക്കാനാവില്ലല്ലോ.

അരുന്ധതി റോയി പറഞ്ഞതൊക്കെ സത്യമെന്ന് മീര. തര്‍ക്കിക്കുന്നില്ല. എല്ലാ സത്യവും അരുന്ധതി റോയി പറയുന്നുണ്ടോ എന്നെങ്കിലും പരിശോധിക്കാമല്ലോ. കാട്ടാറിന്റെ കളകള നാദത്തിനും കാട്ടു കിളികളുടെ കിലുകിലാരവത്തിനുമപ്പുറം അരുന്ധതിയുടെ എഴുത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ഒരു പരിശോധന. അതാരെയാവും സഹായിക്കുക എന്ന പരിശോധന അത്രയ്ക്കെങ്കിലും വിജയേട്ടന്‍ അര്‍ഹിക്കുന്നില്ലേ? ഉവ്വെന്ന് മീര തന്നെ സമ്മതിക്കും.

അരുന്ധതി കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. മീരയ്ക്ക് മനസ്സിലാകാതെ പോകുന്നതും.

കേന്ദ്ര ഭരണകൂടത്തിനെതിരെയാണ് മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നതെങ്കില്‍, അവരാല്‍ കൊല്ലപ്പെടുന്നതൊക്കെ സി.പി.എം കാരനാകുന്നതെന്തേ? തൃണമൂല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി ഇവിടുത്തെ ഇടതുപക്ഷ സംഘടനകളേക്കാള്‍ ആദിവാസികളുടെ വര്‍ഗ താല്പര്യം സംരക്ഷിക്കുന്നവരായി മാവോയിസ്റ്റുകള്‍ക്ക് തോന്നുന്നതെന്തേ? കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കക്ഷിയുമായിപ്പോലും ചേര്‍ന്ന് ബംഗാളിലെ ഇടത് സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നത് ഏത് വര്‍ഗ താല്പര്യത്തിന്റെ സംരക്ഷണത്തിനായാണ്?

ആദിവാസികളും മാവോയിസ്റ്റുകളും ഒന്നാണെന്നും ആദിവാസികളുടെ പ്രശ്നത്തോട് അനുഭാവമുണ്ടെങ്കില്‍ മാവോയിസ്റ്റുകളെയും പിന്തുണയ്ക്കൂ എന്ന ഏകപക്ഷീയവും അപകടകരവുമായ നിലപാട് ലേഖനത്തിലുടനീളം അരുന്ധതി പുലര്‍ത്തുന്നതിനെപ്പറ്റി Sudhanva Deshpande തന്റെ വിയോജനക്കുറിപ്പില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മീര വായിച്ചിരിക്കാന്‍ ഇടയില്ല. അരുന്ധതിയുടെ ലേഖനം ശരിക്കും പൊള്ളയാകുന്നതും, ഭരണവര്‍ഗ രാഷ്ട്രീയത്തെ സഹായിക്കുന്നതാകുന്നതും ഈ പോയിന്റിലാണ്. അത് മീരക്ക് മനസ്സിലാകണമെന്നും ഇല്ല. ഖനികളെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാന്‍ നയമെന്ത്, അത് ആദിവാസികളെ എങ്ങിനെ ബാധിക്കുന്നു, അക്കാര്യത്തില്‍ സി.പി.എം നിലപാടെന്ത് എന്നൊക്കെ മീരക്കറിയാമോ എന്നും അറിയില്ല.

പഴയ കാല നക്സല്‍ പോരാട്ടങ്ങളുടെ കാല്പനികഭംഗിയും (തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഏറ്റവുമധികം ആക്രമിച്ചത് ആരെയായിരുന്നു എന്നതിന്റെ ചരിത്രം മീരയ്ക്കറിയാമോ?) അരുന്ധതി റോയിയുടെ നോവല്‍ വായിച്ചപ്പോഴുണ്ടായ മധുരാനുഭൂതിയും, അരുന്ധതി റോയ് ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ള ശരികളും, ആദിവാസികളുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള വാസ്തവങ്ങളും ഒക്കെ മീര തന്റെ ലേഖനത്തില്‍ സമൃദ്ധമായി ഉപയോഗിക്കുന്നത്‍ തന്റെ ലേഖനത്തെ “റീഡബിള്‍” ആക്കുക എന്ന സാമര്‍ത്ഥ്യത്തിനപ്പുറത്ത് ആ ലേഖനത്തിലെ പൊള്ളയായ രാഷ്ട്രീയം മറച്ചുവെക്കുന്നതിനു കൂടിയാണ്. അരുന്ധതി റോയിയെ അനുകൂലിച്ച് എഴുതുന്ന ഒരു സാദാ ലേഖനത്തെക്കാള്‍ ശ്രദ്ധ വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിട്ടൊരു ലേഖനം എഴുതിയാല്‍ കിട്ടും എന്ന കാര്യം മീരക്കറിയാതിരിക്കില്ല. അഥവാ അറിയില്ലെങ്കിലും പത്രമുതലാളിക്കറിയാം.

വിജയേട്ടന്റെ നെഞ്ചത്ത് പൊങ്കാലയിടുമ്പോള്‍ മീര അറിയാതെ പോയ കാര്യം മാവോയിസ്റ്റുകളെ ലഷ്‌ക്കറെയും ഹുജിയും പോലുള്ള ഭീകരസംഘടനയായി മാത്രം കണ്ട് നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒരു തരത്തിലും സി.പി.എം അനുകൂലിക്കുന്നില്ല എന്നതാണ്. നിരോധനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് സി.പി.എം എന്നേ വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത് എന്ന വ്യക്തമായ നിലപാടുള്ള സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ലേഖനാഭ്യാസം രചിക്കുന്ന മീര രാഷ്ടീയ ലേഖനം എഴുതുകയാണ് തന്റെ ഉദ്ദേശ്യം എങ്കില്‍ ആദ്യം ചെയ്യേണ്ടത് താന്‍ വിമര്‍ശിക്കുന്ന വിഷയത്തില്‍ വിമര്‍ശനവിധേയമാവുന്ന സംഘടനയുടെ നിലപാടെന്ത് എന്ന് വ്യക്തമായി അറിയുക എന്നതാണ്. അതല്ലാതെ കേട്ടു കേള്‍വികളും ഊഹാപോഹങ്ങളും തന്റെ അഭ്യാസത്തിനു അടിസ്ഥാനമാക്കുമ്പോള്‍ പിറക്കുന്നത് രാഷ്ട്രീയ ലേഖനമല്ല മറിച്ച് കഥയാണ് എന്ന് തിരിച്ചറിയുകയാണ്. ഇന്നത്തെ മുഖ്യധാ‍രാ മാധ്യമങ്ങള്‍ക്ക് ഇത്തരം കഥകളാണു പഥ്യം എന്നതിനാലും, കഥക്കപ്പുറത്തെ നിജങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുകയില്ല എന്ന് അവര്‍ക്ക് അറിയുന്നതിനാലും മീരയുടെ തരം എഴുത്തിനു ഭാവിയുണ്ട്, വാങ്ങാന്‍ ആളുണ്ടാകും എന്നത് നിഷേധിക്കുന്നില്ല.

വാല്‍ കഷണം:

ആദിവാസികളോട് ശരിക്കും സഹാനുഭൂതിയുണ്ടെങ്കില്‍ മീര പ്ലാച്ചിമടയില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് കൂടി എഴുതുക. അത് മറുവാക്കില്‍ വെളിച്ചം കാണുമോ എന്ന് പരിശോധിക്കുകയും ചെയ്യുക. ചുമ്മാ ഒരു സംസ്ഥാനതല രാഷ്ട്രീയപ്രവര്‍ത്തനം. ദേശീയം മാത്രം കൈകാര്യം ചെയ്താല്‍ പോരല്ലോ.

10 comments:

  1. ആദിവാസികളോട് ശരിക്കും സഹാനുഭൂതിയുണ്ടെങ്കില്‍ മീര പ്ലാച്ചിമടയില്‍ ഇപ്പോള്‍ നടക്കുന്ന കയ്യേറ്റത്തെക്കുറിച്ച് കൂടി എഴുതുക. അത് മറുവാക്കില്‍ വെളിച്ചം കാണുമോ എന്ന് പരിശോധിക്കുകയും ചെയ്യുക. ചുമ്മാ ഒരു സംസ്ഥാനതല രാഷ്ട്രീയപ്രവര്‍ത്തനം. ദേശീയം മാത്രം കൈകാര്യം ചെയ്താല്‍ പോരല്ലോ.

    ReplyDelete
  2. ഇക്കഴിഞ്ഞ ഡിസംബറില്‍ മീര എഴുതിയ “നായ്‌ക്കോലം” എന്ന കഥയില്‍ നിന്നു

    “അങ്ങനെയാണു ഫ്രീലാന്‍‌സ് കാരിയായത്.ഏതു വീട്ടില്‍ പിറന്നാലും നായ നായ തന്നെ, കുരയ്കണം, പക്ഷേ കടിക്കരുത്..കടിയ്കണം പക്ഷേ വേണ്ടപ്പെട്ടവരെ അരുത്..ആളു വില കല്ലു വില”

    അപ്പോ പിന്നെ പ്ലാച്ചിമട വരുമോ എന്റെ മരത്തലയാ.....?

    ReplyDelete
  3. ശ്ശോ...! ഈ ‘മരത്തലയന്‍’ ഒരു ‘മരത്തലയന്‍’ തന്നെ...! ‘ഒറ്റ രാത്രി കൊണ്ട്, മുഴുവന്‍ ആദിവാസികളും സ്വന്തം മണ്ണില്‍ കയ്യേറ്റക്കാരായി മാറി’യ(വയനാട്ടില്‍ അല്ല)തും ‘അനധികൃതമായി സര്‍ക്കാര്‍ ഭൂമി കയ്യേറി’(വയനാട് ഉള്‍പ്പെടില്ല)യതും ‘കോര്‍പറേറ്റ് ഭീമന്‍മാരുടെ ചില്ലുകൊട്ടാരങ്ങള്‍’ (കോള ഭീമന്റെ അച്ചാര്‍ ഫാക്ടറിയല്ല) ഉയരുന്നതും പ്ലാച്ചിമടയും ഒക്കെ എഴുതിയാല്‍ കുറേ മഷിയും കടലാസും നഷ്ടപ്പെടുത്താമെന്നല്ലാതെ (മറു)വാക്കുകള്‍ പത്രത്താളിലൂടെ വില്പനയ്ക്കു വെക്കാന്‍ പറ്റുമോ? സുനിലേട്ടന്‍ മുകളില്‍ ഉദ്ധരിച്ച, ‘കുരയ്കണം, പക്ഷേ കടിക്കരുത്... കടിയ്കണം പക്ഷേ വേണ്ടപ്പെട്ടവരെ അരുത്’ എന്ന ആപ്തവാക്യം ശിരസാ വഹിക്കുന്നവര്‍ ‘ഫ്രീലാന്‍സ് ജേണലിസ്റ്റ്’ എന്നു വെച്ചാല്‍ ‘ഫ്രീ’ ആയി മുതലാളിക്കു വേണ്ടി പേനയുന്തുനവര്‍ എന്നാണ് അര്‍ഥമെന്ന് കരുതുമ്പോള്‍ വയനാട്, പ്ലാച്ചിമട എന്നൊക്കെ പറഞ്ഞ് ചെല്ലുന്ന മരത്തലയ്ക്ക് ‘ചട്ടുക പ്രയോഗം’ പോരാ, ‘ഉലക്ക പ്രയോഗം’ തന്നെ വേണം... അല്ല പിന്നെ...!

    ReplyDelete
  4. അരുന്ധതി അമേരിക്കയിലെ എം.ഐ..ടി.യില്‍ ഏപ്രില്‍ 2ന് പ്രസംഗിച്ചതിനെ പറ്റി ഒരു കുറിപ്പും അതിന്റെ വീഡിയോ ലിങ്കും http://vyathakal.blogspot.com/2010/04/blog-post_04.html

    ചോംസ്കിയും അന്ന് അവിടെ വേദി പങ്കിട്ടു.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അരുന്ധധി രോയുടെയും മീരയുടും ലേഖനങ്ങള് വായിച്ചിട്ടേ എനിക്കെ തോന്നിയതെ, മീരയുഅത്രേം വിവരം ചിന്താശേഷിയും ഇല്ലതവരെക്കെ എങ്ങനെയാന്നെ പത്രകരയെ ജോലികിട്ടിയറെ എന്നാണെ. അരുന്ധഹ്ധി റോയുടെ അര്തിക്ലേനെ എതിരെ പിണറായി പറഞ്ഞ പോലെ ഒരു അഭിപ്രായം പറയാന് ഒമ്മെന് ചന്ടിക്കോ, ചെന്നിതലയ്ക്കോ കഴിവില്ലാതെ പോയതിനെ വിമ്ര്സിക്കുനതിനു പകരം പിണറായി വിമ്ര്സിക്കാന് നടക്കുന്ന മീര യെ പോലുളവര് സമൂഹത്തോടെ ചെയ്യുനത്തെ ചതി ആണേ.
    None of us including Arundhadhi Roy or meera has the right to be compassionate about the misfortunes of people who like to live in the forests . without having much idea about the socia-economic background of such issues, why does she want to support an emotionalist like Arundhdhi.

    ReplyDelete
  7. കെ ആര്‍ മീരക്കും ജീവിച്ചുപോണ്ടേ?

    ReplyDelete
  8. പ്രസക്തമായ പ്രതികരണം:)

    ReplyDelete
  9. K. R Meera is such a coward. Not even responding to the comments expressed in Mathrubhumi and this article. Probably she might come with another article against CPM next week without clarifying the doubts expressed by the people on this article. journalists ഇന് എന്തും ആവാലോ...

    ReplyDelete