Saturday, August 15, 2009

ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??

ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.


സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ. പുട്ടിനു തേങ്ങാപ്പീരപോലെ നിഷ്പക്ഷതാ നാട്യവുമുണ്ടത്രെ. അതെന്തിനാ നിഷ്പക്ഷത എന്ന് ചോദിച്ചാല്‍ “എലിമെന്ററി മൈ ഡിയര്‍ വായനക്കാരന്‍‍, കൂടുതല്‍ മൈലേജ് കൂടുതല്‍ പണം‍“ എന്ന് ഇവര്‍ ആത്മഗതിക്കുമത്രെ.

‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ ഇവര്‍.

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം? എന്നൊരു പോസ്റ്റിട്ടാല്‍ വായിക്കുന്നവര്‍ പോയി ശിങ്കത്തിനു വിശദീകരിച്ചുകൊടുക്കണമത്രെ അതങ്ങിനെ തന്നെ എന്ന്. പോസ്റ്റിലെ പരിഹാസ്യത ആരെങ്കിലുമൊക്കെ പോയി പൊളിച്ചുകൊടുത്താല്‍ പിന്നെ കമാ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതിന്റെ ചുരുക്കമല്ല) എന്നൊരക്ഷരം മറുപടി പറയാതെ വലിഞ്ഞുകളയുമത്രെ. പുതിയ പോസ്റ്റുമായി അവതരിക്കുകയും ചെയ്യുമത്രെ. ഞാന്‍ ശോത്ത്യശിന്നം ഇട്ടിട്ടുണ്ടല്ലോ എന്ന മുങ്കൂര്‍ ജാമ്യം ആത്മനിലുള്ള വിശ്വാസക്കുറവാണെന്നതിനേക്കാള്‍ , എന്തിനെയും ഏതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനുള്ള ത്വരയെത്തന്നെയാണെന്ന് വെളിവാക്കുന്നതെന്ന് ശിങ്കങ്ങള്‍ മനസ്സിലാക്കുന്നുമില്ലത്രെ.

പഴയപ്രതാപവും, പാരമ്പര്യവും, അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തിനും ഏതിനും ഉപയോഗിച്ചാല്‍ ചാനലില്‍ സ്ഥിരമായി ഇടം കിട്ടുമത്രെ. പണം കിട്ടുമത്രെ. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാമത്രെ. തലക്കെട്ടിലെ വെണ്ടക്കയാകാമത്രെ. അന്തകാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ മഴവന്നപ്പോള്‍ കയറി നിന്നിട്ടുണ്ടെങ്കില്‍പ്പോലും ലേഖനങ്ങള്‍ക്ക് ഇരട്ടി വില കിട്ടുമത്രെ. അതിനാലാണത്രെ ‘നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്നതിവര്‍ ആപ്തവാക്യമാക്കുന്നതത്രെ.

‘അത്രെ’കളുടെ ബാഹുല്യം മൂലം വാര്‍ത്തകള്‍ ‘വാര്‍ത്രെ‘കളായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ‘പറയപ്പെടുന്ന‘ വാര്‍ത്തകള്‍ക്ക് സത്യത്തെക്കാള്‍ വിപണിമൂല്യവും, മാധ്യമത്താളുകളില്‍ പ്രാധാന്യവും കിട്ടുന്നുമുണ്ടത്രെ.

പിന്‍‌കൂര്‍ ജാമ്യന്‍

ഇതില്‍ അത്രെകളുടെ എണ്ണം കൂടിപ്പോയതിനാല്‍ ദുര്‍മേദസ്സു കൂടിപ്പോയി എന്ന് ആരും ആരോപിക്കല്ലേ. തടി കൂടിയവന്‍ കമ്യൂണിസ്റ്റല്ല, ഭാര്യ അമേരിക്കക്കാരിയാണെങ്കില്‍ ഭര്‍ത്താവിനു കമ്യൂണിസ്റ്റാകാന്‍ ഒക്കില്ല എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുടെ കാലമാണിത്.

3 comments:

  1. ‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ മാധ്യമ സിങ്കങ്ങള്‍‍.

    ReplyDelete
  2. മരത്തലയന്‍,
    താങ്കള്‍ പറഞ്ഞത് സത്യമാണ്.. അതിനുത്തവാദികള്‍ കമ്യൂണിസ്റ്റ്‌കാര്‍ തന്നെയാണ്..! ഒന്ന് രണ്ടു സഖാക്കളുമായി ഇടപെടുന്ന സാധാരണക്കാരന് അവര്‍ ചിന്തിക്കുന്നതിലും, പ്രവര്‍ത്തിക്കുന്നതിലും, സംസാരിക്കുന്നതിലും, വ്യാഖ്യാനിക്കുന്നതിലും, വാദിക്കുന്നതിലും, ഒഴിഞ്ഞുമാറുന്നതിലും ഒക്കെ സാമ്യത കാണാനും അതൊക്കെ അവര്‍ക്ക് നല്ല 'ക്യോമടി' ആയി തോന്നുകയും ചെയ്യും.. അപ്പോള്‍ പിന്നെ, അത് സമൂഹത്തില്‍ പലയിടത്തും പല രീതിയിലും അത്തരം ക്യോമടികള്‍ വ്യാപിക്കും.. അതില്‍ രാഷ്ട്രീയം ചിലപ്പോള്‍ ഉണ്ടാവുകയും ചെയ്യും!
    ഇതൊക്കെ, എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.. എല്ലാവരും അതെ രീതിയില്‍ ആണ് കാണുകയും ചെയ്യുന്നത്!
    നമ്പൂരി ഫലിതങ്ങളും, സര്‍ദാര്‍ജി ഫലിതങ്ങളും പോലയെ അത്തരം വാര്‍ത്തകളെയും ക്യോമാടികളെയും ജനങ്ങള്‍ കാണുന്നുള്ളൂ..

    ReplyDelete
  3. ഹത്രെ!..ഹത്രെ!!...ഹത്രെ!!!

    പൊട്ടിച്ചിരിയിലും ‘അത്രെ’യുടെ സാധ്യതകള്‍ അന്വേഷിക്കുകയായിരുന്നു. മഹാബോറായി. എന്തുചെയ്യാം ഒരു സി പി എം വിരുദ്ധനായിരുന്നെങ്കില്‍ നന്നാകുമായിരുന്നു.

    ReplyDelete