Sunday, April 5, 2009

കോമാളിക്കൂട്ടങ്ങള്‍....

വെറുമൊരു കേന്ദ്രമന്ത്രിയായ താന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇത്രയധികം ജനം പങ്കെടുത്താല്‍ വയലാര്‍ രവിയ്ക്കാണെങ്കിലും ദേഷ്യം വരും. ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കാതിരിക്കുന്ന ഹിപ്പോക്രസി ഇല്ലാത്തതിനാല്‍ അദ്ദേഹം അത് പ്രകടിപ്പിക്കും. എന്നിട്ടും അരിശം തീരാഞ്ഞാല്‍ യോഗത്തില്‍ പങ്കെടുക്കാതെ സ്ഥലം വിടും. ഇത്രയും അധികം ജനം അടുത്ത യോഗസ്ഥലത്തും ഉണ്ടോ എന്ന് ഫോണില്‍ വിളിച്ച് ആരായും. അതിലും ജനം ഇരച്ചുകയറുകയാണ് എന്നാണ് റിപ്പോർട്ടെങ്കിൽ അങ്ങോട്ടും പോകുകയില്ല.

ആര്‍ത്തുങ്കലിലെ രവിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് 25 എണ്ണം പറഞ്ഞ ജനങ്ങളായിരുന്നുവത്രെ. പീതാംബരക്കുറുപ്പിന്റെ ശൈലിയില്‍ പറഞ്ഞാല്‍ 25 ജനലക്ഷങ്ങള്‍. രവിയ്ക്കു സ്വാഭാവികമായും ദേഷ്യം വരികയും മടങ്ങുകയും ചെയ്തു. ഇത്രയധികം ജനത്തെ സംഘടിപ്പിച്ചതിനു സംഘാടകര്‍ മൈക്കിലൂടെ മാപ്പും പറഞ്ഞു. അടുത്ത യോഗസ്ഥലത്ത് എത്തിയത് 40 ജന’ലക്ഷങ്ങള്‍’. മന്ത്രി പിണങ്ങി ആ വഴിക്ക് പോയതേ ഇല്ല.

ഈ ജനമിങ്ങനെ തുടങ്ങിയാല്‍ യു.ഡി.എഫുകാര്‍ എന്ത് ചെയ്യും? പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസിന്റെ കയ്യില്‍ പൈസ ഇല്ല എന്ന് ചെന്നിത്തല പറഞ്ഞത് കേട്ടതുകൊണ്ടാണോ ജനമേ നീ ഇങ്ങനെ പെരുമാറുന്നത്?

*

കെ.ടി. ജലീലിനു സി.പി.എമ്മില്‍ അവഗണനയാണെന്നാണ് മംഗളത്തിന്റെ പുതിയ കണ്ടെത്തല്‍. അതുകൊണ്ട് ആകെ മൊത്തം ടോട്ടല്‍ കോം‌പ്ലിക്കേഷനാണെന്നാണ് മംഗളം ലേഖകന്‍ പറയുന്നത്. പിണറായി വിജയന്‍ നയിച്ച നവകേരളയാത്രയില്‍ ആദ്യാവസാനം പങ്കാളിയാക്കിയതൊഴിച്ചാല്‍ ജലീലിനെ പാര്‍ട്ടി വേണ്ടത്ര ഗൗനിച്ചില്ല എന്നും ലേഖകന്‍ വെച്ചു കാച്ചുന്നുണ്ട്. കാറ്റുണ്ടെന്ന് തോന്നിയപ്പോള്‍ തൂറ്റാന്‍ നോക്കുകയാണ് മംഗളം. പണ്ടും ഇതുപോലെ തൂറ്റാന്‍ നോക്കിയിട്ട് ഏശിയിട്ടില്ല എന്നത് നമ്മളൊന്നും മറന്നില്ലെങ്കിലും പത്രം മറന്നു. നവകേരള യാത്രയുടെ സമയത്തെ പത്രത്തിലെ എണ്ണം പറഞ്ഞ അനാലിസിസുകള്‍ എടുത്ത് നോക്കിയാൽ കാണാം. ജലീലിനു അമിതപ്രാധാന്യം നല്‍കുന്നുവെന്നും വർഷങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളെ ഒഴിവാക്കിയതിനാൽ ആകെ മൊത്തം ടോട്ടല്‍ പ്രശ്നമാണെന്നുമൊക്കെ ഇരുന്നും കിടന്നും വിവരിക്കുന്നത് പത്രത്തില്‍ സുലഭം. ജലീലിനെ നേരിട്ട് സി.പി.എം പി ബി യിലേക്ക് എടുക്കും എന്നേ അതൊക്കെ വായിച്ചാല്‍ ശുദ്ധാത്മാക്കള്‍ക്ക് തോന്നൂ.

കുറ്റം പറയരുതല്ലോ..എന്‍.ഡി.എഫ് വന്നതുകൊണ്ട് ലീഗിനെ തഴയുന്നുവെന്നോ, ലീഗുകാര്‍ക്കിടയില്‍ ഗുലുമാല്‍ എന്നോ ഉള്ള വാര്‍ത്തയൊന്നും ആ പത്രത്തിലില്ല. മുനീറിനെപ്പോലെയുള്ള ചില ‘മിതവാദി‘കൾ സാധാരണ പുറമേയ്കെങ്കിലും അതൃപ്തി പ്രകടിപ്പിക്കുന്നതാണ്. മിതവാദി - വർഗീയ വിരുദ്ധ ഇമേജ് നിലനിറുത്തണ്ടായോ? എന്തോ..ഇപ്രാവശ്യം അതൊന്നും കാണുന്നില്ല.

*

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മാത്രം ശേഷിക്കെ ജനങ്ങള്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ പ്രചാരണ വേദികളില്‍നിന്ന്‌ അപ്രത്യക്ഷമായി എന്ന് മംഗളം പത്രം അലമുറയിട്ട് കരയുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇന്നുവരെയുള്ള മംഗളം (മറ്റു മ പത്രങ്ങളും) എടുത്ത് പരിശോധിച്ചാല്‍ ഇവരൊക്കെ പൊക്കിക്കൊണ്ടു നടന്നിരുന്ന “ജനങ്ങള്‍ നേരിടുന്ന ദൈനം ദിനപ്രശ്നങ്ങള്‍‍” എന്തായിരുന്നുവെന്ന് ഏകദേശം ഒരു ധാരണ കിട്ടും.

ചിരിപ്പിക്കുന്നതിനും ഒരു പരിധിയൊക്കെ വേണ്ടേ...


*

മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളില്‍ മുസ്ലീമിനെയും, കൃസ്ത്യന്‍ പ്രദേശങ്ങളില്‍ ക്രിസ്ത്യാനിയെയും, ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഹിന്ദുവിനെയും നിര്‍ത്തുന്നു, അതില്‍ തന്നെ ഉപവിഭാഗങ്ങളുടെ കണക്ക് നോക്കുന്നു എന്നൊക്കെ പത്രങ്ങള്‍ രാഷ്ട്രീയ സംഘടനകളെ മുച്ചൂടും വിമര്‍ശിക്കാറുണ്ട്. നല്ലത് തന്നെ. എന്നാല്‍ പത്രങ്ങള്‍ ചെയ്യുന്നതോ? മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികള്‍ പരിശോധിക്കുന്ന മംഗളം അനാലിസിസിന്റെ തലക്കെട്ട് നോക്കുക.

മലപ്പുറം ഏത്‌ എം.പിയെ മൊഴിചൊല്ലും?

അടി ആദ്യം രാഷ്‌ട്രീയക്കാരനു കൊടുക്കണോ പത്രത്തിനു കൊടുക്കണോ?

*

മതതീവ്രവാദ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന സംഘടനയാണ്‌ എന്‍.ഡി.എഫ്‌. എന്ന്‌ ആക്ഷേപമുണ്ടെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ സമ്മതിച്ചെങ്കിലും മനോരമ സമ്മതിക്കാന്‍ തയ്യാറല്ല. എന്‍.ഡി.എഫ് എന്ന വാക്ക് തങ്കച്ചന്‍ വാര്‍ത്തയില്‍ മനോരമ വെബില്‍ കാണുന്നേയില്ല. അതിനു പകരം “പി.ഡി.പി. ഉള്‍പ്പെടെയുള്ള സംഘടനകള്‍” എന്നാണ് മനോരമ പറയുന്നത്. ഭീകരവാ‍ദ നിലപാടുണ്ടെങ്കിലും വോട്ട് വേണ്ടെന്നു പറയില്ല എന്നൊക്കെ തങ്കച്ചന്‍ പറഞ്ഞതും മനോരമ വിഴുങ്ങി. വിഴുങ്ങിയത് മൊത്തം എഴുതി എന്തിനു വെറുതെ..

*
ഇത്തവണ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍ ശ്‌മശാനമൂകത തളം കെട്ടി നില്‍ക്കാനാണ് സാധ്യത. അല്ലെങ്കില്‍ തന്നെ ബൂത്തിലിരിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആളെ കിട്ടാത്ത അവസ്ഥയാണ്. വന്നവര്‍ തന്നെ ഉച്ചക്ക് മടങ്ങും. പോസ്റ്ററൊട്ടിക്കാന്‍ പോലും കയ്യില്‍ കാശില്ലാത്ത സ്ഥിതിക്ക് ഉച്ചവരെയെങ്കിലും ഇരിക്കാന്‍ ആരു വരുമെന്നാണ് ? തല കാണിക്കാനെങ്കിലും ആരെങ്കിലും വരും എന്ന് ആശ്വസിക്കാം.

*
ഓരോ രാഷ്‌ട്രീയകക്ഷിയും തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കുന്നു എന്നതും, തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി അവര്‍ കരുതുന്നത് എന്ത് എന്നതുമൊക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ ഇറക്കുന്ന ലഘുലേഖകളിലും, ഓഡിയോ-വീഡിയോ പ്രചരണത്തിലുമൊക്കെ പ്രതിഫലിക്കുമോ? കെ.പി.സി.സി കാമ്പയിന്‍ കമ്മിറ്റി പുറത്തിറക്കിയ ഓഡിയോയുടെ പേര് അവരുടെ പ്രചരണത്തിന്റെ നിലവാരവും അവര്‍ ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമായി കാണുന്നത് എന്ത് എന്നതിന്റെയുമൊക്കെ പ്രതിഫലനം തന്നെ. അവര്‍ തയ്യാറാക്കിയ ഓഡിയോ സിഡിയുടെ പേര്‍ ''ലാവലിനും പിണറായിയും പിന്നെ മഅദനിയും'' എന്നത്രെ.

എഴുതിയവരെയെങ്കിലും ചിരിപ്പിക്കാന്‍ കാസറ്റിലെ ഗാനകോലാഹലങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും കെ.പി.സി.സിയെയും കോണ്‍ഗ്രസിനെയും പരിഹാസ്യരാക്കാന്‍ അതിനു കഴിയുന്നുണ്ട്.

സ്വയം പരിഹാസ്യരായി മറ്റുള്ളവരെ ചിരിപ്പിക്കുന്ന ഈ വിശാലഹൃദയങ്ങളെ കോമാളിക്കൂട്ടങ്ങള്‍ എന്ന് വിളിച്ച് കളിയാക്കാതിരിക്കൂ...

*

ജയ് ഹോ എന്ന ഗാനം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാങ്ങി കോണ്‍ഗ്രസ് വെറുതെ കാശ് കുറെ കളഞ്ഞു. ‘നയാ പൈസ ഇല്ല കയ്യില്‍ നയാ പൈസ ഇല്ല’ എന്ന പഴയ ഗാനം മതിയായിരുന്നു പ്രചരണത്തിന്. പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസിന്റെ കയ്യില്‍ പൈസ ഇല്ല എന്ന ചെന്നിത്തല പ്രസ്താവന ഇതിലും നന്നായി പ്രതിഫലിപ്പിക്കാന്‍ മറ്റേത് ഗാനത്തിനു കഴിയും?

3 comments:

  1. വെറുമൊരു കേന്ദ്രമന്ത്രിയായ താന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇത്രയധികം ജനം പങ്കെടുത്താല്‍ വയലാര്‍ രവിയ്ക്കാണെങ്കിലും ദേഷ്യം വരും. ദേഷ്യം വന്നാല്‍ പ്രകടിപ്പിക്കാതിരിക്കുന്ന ഹിപ്പോക്രസി ഇല്ലാത്തതിനാല്‍ അദ്ദേഹം അത് പ്രകടിപ്പിക്കും. എന്നിട്ടും അരിശം തീരാഞ്ഞാല്‍ യോഗത്തില്‍ പങ്കെടുക്കാതെ സ്ഥലം വിടും. ഇത്രയും അധികം ജനം അടുത്ത യോഗസ്ഥലത്തും ഉണ്ടോ എന്ന് ഫോണില്‍ വിളിച്ച് ആരായും. അതിലും ജനം ഇരച്ചുകയറുകയാണ് എന്നാണ് റിപ്പോർട്ടെങ്കിൽ അങ്ങോട്ടും പോകുകയില്ല.

    ആര്‍ത്തുങ്കലിലെ രവിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയത് 25 എണ്ണം പറഞ്ഞ ജനങ്ങളായിരുന്നുവത്രെ. പീതാംബരക്കുറുപ്പിന്റെ ശൈലിയില്‍ പറഞ്ഞാല്‍ 25 ജനലക്ഷങ്ങള്‍. രവിയ്ക്കു സ്വാഭാവികമായും ദേഷ്യം വരികയും മടങ്ങുകയും ചെയ്തു. ഇത്രയധികം ജനത്തെ സംഘടിപ്പിച്ചതിനു സംഘാടകര്‍ മൈക്കിലൂടെ മാപ്പും പറഞ്ഞു. അടുത്ത യോഗസ്ഥലത്ത് എത്തിയത് 40 ജന’ലക്ഷങ്ങള്‍’. മന്ത്രി പിണങ്ങി ആ വഴിക്ക് പോയതേ ഇല്ല.

    ReplyDelete
  2. മലപ്പുറം ഏത്‌ എം.പിയെ മൊഴിചൊല്ലും?

    അതൊരു കലക്കന്‍ ചോദ്യമാ കേട്ടോ.

    ReplyDelete
  3. വെറുതെ ഒരു സ്വപ്നം നടന്നാല്‍ കൊള്ളാം

    ReplyDelete